സുപ്രീംകോടതി മുൻ ജഡ്ജിമാരുടെ വിമർശനം
ന്യൂഡൽഹി : ജഡ്‌ജിമാരെ നിയമിക്കാനുള്ള കൊളീജിയം ശുപാർശയിൽ അടയിരിക്കുന്ന കേന്ദ്രസർക്കാരിനെയും റിട്ടയർമെന്റിന് ശേഷം ഉന്നത സർക്കാർ പദവികൾ സ്വീകരിക്കുന്ന ജഡ്‌ജിമാരെയും വിമർശിച്ച് സുപ്രീംകോടതി മുൻ ജഡ്‌ജിമാർ.
കാംപെയ്ൻ ഫോർ ജുഡിഷ്യൽ അക്കൗണ്ടബിലിറ്റി ആൻഡ് റിഫോംസ് സംഘടന സംഘടിപ്പിച്ച ചടങ്ങിലാണ് വിമർശനം.
സുപ്രീംകോടതി, ഹൈക്കോടതി ജഡ്‌ജിമാരെ നിയമിക്കാനുള്ള കൊളീജിയം ശുപാർശയിൽ കേന്ദ്രസർക്കാർ അടയിരിക്കുന്നുണ്ടെന്നും, നിയമനം വൈകിപ്പിച്ചാൽ കേന്ദ്രസർക്കാരിനെ ഉത്തരവാദിയാക്കണമെന്നും റിട്ടയേർഡ് ജസ്‌റ്റിസ് മദൻ ബി. ലോക്കൂർ പറഞ്ഞു. ഒറ്റത്തവണയായി മൂന്ന് പേരുകൾ അയച്ചാലും ഒരു ഫയൽ തടഞ്ഞുവച്ച് രണ്ടുപേർക്ക് നിയമനം നൽകുന്നു. ഇത് ജഡ്‌ജിമാരുടെ സീനിയോറിറ്റി നഷ്‌ടപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജഡ്‌ജിമാർ റിട്ടയർമെന്റ് പദവികൾ തേടുന്നത് ജുഡിഷ്യറിയുടെ സ്വതന്ത്ര സ്വഭാവത്തെ ബാധിക്കുമെന്ന് മുൻ ജസ്റ്റിസ് ദീപക് ഗുപ്‌ത വ്യക്തമാക്കി. റിട്ടയർമെന്റിന്റെ പടിവാതിൽക്കൽ നിൽക്കുന്ന ജഡ്‌ജിമാർ പദവികൾക്കായി അധികാരത്തിന്റെ ഇടനാഴികളിൽ പോയാൽ നീതി എങ്ങനെ പ്രതീക്ഷിക്കാനാവുമെന്ന് അദ്ദേഹം ചോദിച്ചു. ജസ്റ്റിസ് എസ്. അബ്‌ദുൾ നസീറിനെ ആന്ധ്ര ഗവർണറായി നിയമിച്ചത് വിവാദമായതിന് പിന്നാലെയാണ് പരാമർശം.
അതേസമയം, ജുഡീഷ്യൽ നിയമനങ്ങൾക്കായി പ്രത്യേക വകുപ്പ് വേണമെന്ന ആവശ്യത്തെ അനുകൂലിക്കുന്നതായി മുൻ ജസ്റ്റിസ് ഇന്ദിരാ ബാനർജി പറഞ്ഞു. മികച്ച ജഡ്‌ജിമാരെ കണ്ടെത്താൻ, യോഗ്യരായവരുടെ പേരുകൾ ശേഖരിക്കുന്നത് ഉചിതമായിരിക്കും. ഇതിനായി പ്രത്യേക രജിസ്റ്റർ തുറക്കണം. ന്യായമായ കാരണങ്ങളുണ്ടെങ്കിൽ കൊളീജിയം ശുപാർശകൾ പുനഃപരിശോധിക്കണമെന്നും ഇന്ദിര ബാനർജി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |