ന്യൂഡൽഹി: റെയിൽവേയിൽ തൊഴിൽ ലഭിക്കാൻ കോഴയായി ഭൂമി വാങ്ങി നടത്തിയ വൻ അഴിമതിയിലൂടെ ബിഹാർ മുൻ മുഖ്യമന്ത്രിയും മുൻ റെയിൽവേ മന്ത്രിയുമായ ലാലുപ്രസാദ് യാദവ് 200 കോടിയുടെ ഭൂമി സ്വന്തമാക്കിയെന്ന് എൻഫോഴ്സ്മെന്റ്. 1.25 കോടിയുടെ ആഭരണങ്ങളും ഇത്തരത്തിൽ കൈക്കലാക്കി. ഇന്നലെ ഇ.ഡി പുറത്തിറക്കിയ കുറിപ്പിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പറ്റ്നയിലും സമീപ പ്രദേശങ്ങളിലുമായി അനധികൃതമായി സ്വന്തമാക്കിയ ഭൂമിക്ക് ഇപ്പോൾ 200 കോടി രൂപ മതിപ്പ് വിലയുണ്ടെന്ന് ഇ.ഡി വ്യക്തമാക്കി.
ലാലു പ്രസാദിന്റെ മക്കളുടെ വീട്ടിൽ നിന്ന് 70 ലക്ഷവും സ്വർണ്ണവും പിടിച്ചെടുത്തു
ലാലുപ്രസാദ് യാദവിന്റെ മകനും ബീഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിന്റെയും സഹോദരിമാരുടെയും വീടുകളിൽ നടന്ന ഇ.ഡി റെയ്ഡിൽ
70 ലക്ഷം രൂപയും ഒന്നര കിലോ സ്വർണ്ണവും പിടിച്ചെടുത്തു. റെയിൽവേ ഭൂമി കുംഭകോണക്കേസുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിലാണ് ഇവ പിടിച്ചെടുത്തത്. 540 ഗ്രാമിന്റെ സ്വർണ്ണ ബിസ്ക്കറ്റുകളും 900 യു.എസ് ഡോളർ ഉൾപ്പെടെയുള്ള വിദേശ കറൻസികളും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസങ്ങളിൽ പട്ന, റാഞ്ചി, മുംബയ്, ഡൽഹി എന്നിവിടങ്ങളിലായാണ് പരിശോധന നടന്നത്. ഇതേ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ തേജസ്വി യാദവിന് സി.ബി.ഐ നോട്ടീസ് നൽകിയിരുന്നെങ്കിലും ഹാജരായില്ല.
തേജസ്വിക്ക്
രണ്ടാമത്തെ നോട്ടീസ്
ഇതേ കേസിൽ ചോദ്യം ചെയ്യലിനായി ഫെബ്രുവരി നാലിന് ഹാജരാകാൻ സി.ബി.ഐ നോട്ടീസ് നൽകിയിരുന്നെങ്കിലും നിയമസഭ സമ്മേളനം നടക്കുന്നതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് തേജസ്വി അറിയിക്കുകയായിരുന്നു. ഇതേതുടർന്നാണ് ഇന്നലെ വീണ്ടും നോട്ടിസ് നൽകിയത്. എന്നാൽ ഭാര്യയ്ക്ക് സുഖമില്ലാത്തതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് അധികൃതരെ അറിയിച്ചതായി തേജസ്വിയുടെ അടുത്ത വൃത്തങ്ങൾ അറിയിച്ചു. തേജസ്വിയുടെ ഭാര്യ രാജശ്രീ യാദവ് ഗർഭിണിയാണെന്നും വെള്ളിയാഴ്ച വസതിയിൽ നടന്ന റെയ്ഡിന് ശേഷം അവർ ബോധരഹിതയായെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ആർ.ജെ.ഡി വൃത്തങ്ങൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |