ഷിമോഗ (കർണ്ണാടക ): കർണ്ണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ ബി.എസ്. യെദിയൂരപ്പയുടെ ഷിമോഗ ജില്ലയിൽ ശിക്കാരിപുരയിലെ വീട് എസ്.സി സംവരണ സമുദായാംഗങ്ങൾ ആക്രമിച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംഘർഷമുണ്ടായത്. അക്രമ സംഭവങ്ങളെ തുടർന്ന് 144 പ്രകാരം നഗരത്തിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പട്ടികജാതി വിഭാഗങ്ങൾക്ക് (എസ്. സി) ഉൾപ്പെട്ട സംവരണത്തിനെതിരായ പ്രതിഷേധത്തിനിടെ കല്ലേറിലും അക്രമത്തിലും പൊലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. സ്ത്രീകളുൾപ്പെടെയുള്ള പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി ചാർജ് നടത്തി.
ലമാനി, ലംബാനി എന്നിങ്ങനെ അറിയപ്പെടുന്ന ബൻജാര സമുദായത്തിലുള്ളവർക്കും പരിക്കേറ്റിട്ടുണ്ട്. ജസ്റ്റിസ് എ.ജെ. സദാശിവ കമ്മിഷൻ ശുപാർശയനുസരിച്ച് പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് സംവരണം നടപ്പാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് ബൻജാര സമുദായാംഗങ്ങൾ തടിച്ചുകൂടി അക്രമവും കല്ലേറും നടത്തുകയായിരുന്നു. കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിന് കേന്ദ്രത്തിന് അയക്കാനായിരുന്നു സർക്കാർ തീരുമാനം. ഇതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെയും മുൻ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയുടെയും പോസ്റ്ററുകൾ കത്തിച്ചു.
സംവരണ വർഗ്ഗീകരണം നടപ്പാക്കിയ രീതി സമുദായത്തെ ചൊടിപ്പിച്ചിരുന്നു. ബൻജാര സമുദായം പട്ടികവർഗ സമുദായത്തിൽ ആഭ്യന്തര സംവരണം ആവശ്യപ്പെട്ടിരുന്നു.
സംവരണം 15 ശതമാനത്തിൽ നിന്ന് 17 ആക്കി
ശിക്കാരിപൂർ താലൂക്കിൽ 68 ബൻജാര (ലംബാനി) ആവാസകേന്ദ്രങ്ങൾ (തണ്ടകൾ) ഉണ്ട്. 3450 തണ്ടകളിൽ താമസിക്കുന്ന പട്ടികജാതി വിഭാഗങ്ങളിലെ മൂന്നാമത്തെ വലിയ ഉപവിഭാഗമാണ് ബൻജാരകൾ (ലംബാനി). ബൊമ്മൈ സർക്കാർ അടുത്തിടെ പട്ടികജാതി വിഭാഗങ്ങൾക്കുള്ള സംവരണം 15 ശതമാനത്തിൽ നിന്ന് 17 ശതമാനം ആയി ഉയർത്തി. 42 അസംബ്ലി മണ്ഡലങ്ങളിൽ ഈ വിഭാഗത്തിന് കാര്യമായ സാന്നിദ്ധ്യമുണ്ടെന്നും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാൻ കഴിയുമെന്നും സമുദായ നേതാക്കൾ പറയുന്നു.
ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് : മുഖ്യമന്ത്രി
മംഗളൂരു : വീടിന് നേരെ നടന്ന ആക്രമണത്തിന് പിന്നിൽ കോൺഗ്രസാണെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രതികരിച്ചു. പ്രാദേശിക കോൺഗ്രസ് നേതാക്കൾ ജനങ്ങളെ ഇളക്കി വിട്ടതാണ് . എല്ലാ സമുദായങ്ങളോടും സാമൂഹിക നീതി നടപ്പാക്കുന്നത് ദഹിക്കാതെ കോൺഗ്രസ് അക്രമം അഴിച്ചുവിടുകയാണ്. തന്റെ വീട്ടിൽ അക്രമം നടത്തിയത് കോൺഗ്രസ് ഗൂഢാലോചന ആണെന്ന് യെദിയൂരപ്പയും പറഞ്ഞു. അമിത് ഷാ വീട്ടിൽ വന്നത് സഹിക്കാത്തവർ ആണിത് ചെയ്തത്. താൻ ബൻജാര സമുദായ നേതാക്കളുമായി സംസാരിക്കും. ശിക്കാരിപുരയുടെ വികസനത്തിനായി ഞാൻ കഴിഞ്ഞ 50 വർഷമായി പ്രവർത്തിക്കുന്നു കർശനമായ നടപടിയെടുക്കരുതെന്ന് പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞതായും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |