ന്യൂ ഡൽഹി: ബിൽക്കിസ് ബാനു കേസിലെ 11 കുറ്റവാളികൾക്ക് ശിക്ഷായിളവ് നൽകി മോചിപ്പിച്ച ഗുജറാത്ത് സർക്കാരിന്റെ നടപടിയെ ചോദ്യം ചെയ്‌ത് സുപ്രീംകോടതി. ഇന്ന് ബിൽക്കിസ് ബാനുവാണ് ഇരയായതെങ്കിൽ നാളെയത് ആരുമാകാം. എന്തിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷായിളവ് നൽകിയതെന്നും, ഗുജറാത്ത് സർക്കാർ കൃത്യമായ വിലയിരുത്തൽ നടത്തിയ ശേഷമാണോ നടപടിയെടുത്തതെന്നും ജസ്റ്രിസുമാരായ കെ.എം. ജോസഫും, ബി.വി. നാഗരത്നയും അടങ്ങിയ ബെഞ്ച് ചോദിച്ചു.
ഗർഭിണിയായിരുന്ന ബിൽക്കിസ് ബാനു കൂട്ടബലാൽസംഗത്തിനിരയായി. ഒട്ടേറെ പേരെ കൊലപ്പെടുത്തിയ സംഭവമാണ്. സാധാരണ കേസായിട്ട് സർക്കാരിന് പരിഗണിക്കാൻ കഴിയില്ല. സമൂഹത്തോടുളള കുറ്റകൃത്യമാണെന്നും കോടതി വ്യക്തമാക്കി. മോചനത്തിനുളള കൃത്യമായ കാരണം അറിയിച്ചില്ലെങ്കിൽ കോടതി തീരുമാനമെടുക്കുമെന്നും കൂട്ടിച്ചേർത്തു.
അതേസമയം, കുറ്റവാളികളുടെ മോചനവുമായി ബന്ധപ്പെട്ട ഫയലുകൾക്ക് പ്രത്യേക പരിരക്ഷയുണ്ടെന്നും കൈമാറാനാകില്ലെന്നും കേന്ദ്രസർക്കാരും ഗുജറാത്തും സുപ്രീംകോടതിയെ അറിയിച്ചു. ഫയൽ കൈമാറാനുളള ഉത്തരവ് പുന:പരിശോധിക്കാൻ ഹർജി സമർപ്പിക്കുമെന്നും സൂചിപ്പിച്ചു. ജയിലിൽ നിന്നിറങ്ങിയ 11 കുറ്റവാളികൾക്കും നോട്ടീസ് അയക്കാൻ കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. മേയ് രണ്ടിന് ബിൽക്കിസ് ബാനുവിന്റെ അടക്കം ഹർജികൾ വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |