ന്യൂ ഡൽഹി: പുരുഷനും സ്ത്രീയും എങ്ങനെയായിരിക്കണം എന്നതിൽ കൃത്യമായ നിർവചനമില്ലെന്നും, ലൈംഗികാവയവങ്ങളുടെ മാത്രം അടിസ്ഥാനത്തിലല്ല അത് നിർണയിക്കേണ്ടതെന്നും സുപ്രീംകോടതി. അതിനേക്കാൾ സങ്കീർണത നിറഞ്ഞ കാര്യങ്ങളുണ്ട്. സ്വവർഗ വിവാഹത്തിന് നിയമസാധുത തേടി സ്വവർഗ പങ്കാളികൾ സമർപ്പിച്ച ഹർജികളിൽ വാദം കേൾക്കവേയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് ഇക്കാര്യം നിരീക്ഷിച്ചത്.
സ്‌പെഷ്യൽ മാര്യേജ് നിയമപ്രകാരം സ്വവർഗ വിവാഹം രജിസ്റ്റർ ചെയ്യുന്നതിൽ ഒതുങ്ങി നിന്ന് വാദം കേൾക്കുമെന്നും, വ്യക്തി നിയമങ്ങളിലേക്ക് കടക്കില്ലെന്നും കോടതി വ്യക്തമാക്കി. ഹർജികളെ കേന്ദ്രസർക്കാർ രൂക്ഷമായി എതിർത്തു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, എസ്. രവീന്ദ്ര ഭട്ട്, ഹിമ കോഹ്‌ലി, പി.എസ്. നരസിംഹ എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ ഇന്നും വാദം കേൾക്കൽ തുടരും. ജമാഅത്ത് ഉലമ ഇ ഹിന്ദിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, സ്വവർഗ വിവാഹങ്ങൾ കോടതി അംഗീകരിച്ചാൽ സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ആശങ്ക ഉന്നയിച്ചു. പങ്കാളികൾ കുട്ടിയെ ദത്തെടുക്കുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്‌താൽ ജീവനാംശം ആര് നൽകുമെന്നും അദ്ദേഹം ചോദിച്ചു.
സ്വവർഗ പങ്കാളികളുടെ വാദം
1. വിവാഹം എന്ന വാക്കിനെ സ്വകാര്യത, ലൈംഗിക സ്വത്വം എന്നിവയുടെ അടിസ്ഥാനത്തിൽ വ്യാഖ്യാനിക്കണം
2. തങ്ങളുടേത് വരേണ്യ കാഴ്‌ചപ്പാടല്ല
3. വിവേചനം കാണിക്കരുത്. തങ്ങളുടെ സഹജമായ വികാരമാണ്. ജനിക്കുന്നതേ ഇതേ സ്വത്വത്തിലാണ്.
4. സമൂഹത്തിൽ അംഗീകാരം ലഭിക്കാൻ സ്വവർഗ വിവാഹത്തിന് നിയമസാധുത ലഭിക്കണം
എതിർപ്പുമായി കേന്ദ്രസർക്കാർ
1.സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകേണ്ടത് പാർലമെന്റാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേഹ്‌ത
2. സ്വവർഗ പങ്കാളികളുടെ ആവശ്യം രാജ്യത്തിന്റെ നിലപാടല്ല
3. എല്ലാ മതസമുദായങ്ങളിലുളളവരെയും ബാധിക്കും. സംസ്ഥാന സർക്കാരുകളെ കേൾക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |