ന്യൂഡൽഹി: 'ഇന്ത്യ" കക്ഷികൾക്കിടയിൽ ഐക്യമില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമർശനങ്ങൾക്കിടെ ഉത്തർപ്രദേശിലെ അംറോഹ സ്ഥാനാർത്ഥിയും സിറ്റിംഗ് എം.പിയുമായ ഡാനിഷ് അലിക്കുവേണ്ടി സംയുക്ത റാലി നടത്തി രാഹുൽ ഗാന്ധിയും സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും. തങ്ങളുടെ ആദ്യ സംയുക്ത റാലിയിൽ ഇരുവരും നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ചു.
രാഹുലിനൊപ്പം നടത്തിയ സംയുക്ത വാർത്താസമ്മേളനം ഷൂട്ടിംഗിനുമുൻപേ പൊളിഞ്ഞ സിനിമയാണെന്ന മോദിയുടെ വിമർശനത്തിനു ബി.ജെ.പിയുടെ സിനിമ ആദ്യദിനം തന്നെ പരാജയപ്പെട്ടെന്ന് ഒന്നാം ഘട്ട വോട്ടെടുപ്പിനെ സൂചിപ്പിച്ച് അഖിലേഷ് യാദവ് മറുപടി പറഞ്ഞു. കാറ്റ് മാറി വീശുന്നു. ബി.ജെ.പിക്ക് വോട്ടു നൽകാൻ ആരും ആഗ്രഹിക്കുന്നില്ല. അവർക്ക് പരമ്പരാഗതമായി വോട്ട് ചെയ്തിരുന്നവരും ഇപ്പോൾ പരസ്യമായി പ്രതിഷേധിക്കുന്നുണ്ടെന്നും എന്ത് വില കൊടുത്തും സഖ്യ സ്ഥാനാർത്ഥിയെ വിജയിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് ആശയങ്ങളുടെ പോരാട്ടമാണെന്ന് ചൂണ്ടിക്കാട്ടിയ രാഹുൽ ഗാന്ധി 'ഇന്ത്യ" കൂട്ടായ്‌മയുടെ ലക്ഷ്യം ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കലാണെന്നും പറഞ്ഞു. ഇതിന് തടയിടാനാണ് ബി.ജെ.പി ശ്രമം. ഭരണഘടന മാറ്റുമെന്നാണ് ബി.ജെ.പി നേതാക്കൾ പറയുന്നത്. പത്ത് വർഷമായി ശതകോടീശ്വരന്മാർക്കൊപ്പമാണ് മോദി ജീവിച്ചത്. അവരുടെ 16 ലക്ഷം കോടി രൂപയുടെ കടം എഴുതി തള്ളിയ പ്രധാനമന്ത്രി എന്തുകൊണ്ട് കർഷകരുടെ കടവും എഴുതിത്തള്ളുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |