ന്യൂഡൽഹി: മൂന്ന് സ്വതന്ത്ര എം.എൽ.എമാർ പിന്തുണ പിൻവലിച്ചതിനെ തുടർന്ന് ഭൂരിപക്ഷം നഷ്‌ടപ്പെട്ട ഹരിയാന സർക്കാർ രാജിവയ്‌ക്കണമെന്ന സമ്മർദ്ദം ശക്തമാക്കി കോൺഗ്രസും ജനനായക് ജനതാ പാർട്ടിയും(ജെ.ജെ.പി). സർക്കാരിനെ പുറത്താക്കാൻ കോൺഗ്രസിന് ജെ.ജെ.പി സഹായം വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. എന്നാൽ രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നാണ് മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയുടെ നിലപാട്. സ്‌പീക്കർ നിയമസഭാ സ്പീക്കർ ജിയാൻ ചന്ദ് ഗുപ്‌തയും മുഖ്യമന്ത്രിയെ പിന്തുണയ്‌ക്കുന്നു. സർക്കാരിന് ഭൂരിപക്ഷം നഷ‌്‌ടമായതിനാൽ രാഷ‌്‌ട്രപതി ഭരണം പ്രഖ്യാപിക്കണമെന്നും ഉടൻ തിരഞ്ഞെടുപ്പ് നടത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെടുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ഹരിയാന ഗവർണർ ബന്ദാരു ദത്താത്രേയക്ക് പാർട്ടി കത്തെഴുതും. ജെ.ജെ.പിയും ഇതേ ആവശ്യം ഗവർണറെ കണ്ട് ഉന്നയിക്കും. പ്രതിപക്ഷ ആവശ്യം മാത്രം നോക്കി തീരുമാനമെടുക്കാൻ കഴിയില്ലെന്ന് സ്പീക്കർ ജിയാൻ ചന്ദ് ഗുപ്ത പറഞ്ഞു. സർക്കാർ വിശ്വാസവോട്ടു നേടിയ മാർച്ചിലെ സാഹചര്യം തന്നെയാണ് ഇപ്പോഴുമുള്ളതെന്നും സ്വതന്ത്രൻമാർ പിന്തുണ പിൻവലിച്ച വിവരം രേഖാമൂലം അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന് ഭീഷണിയില്ലെന്നും കുഴപ്പമില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നും സൈനി പറഞ്ഞു. കുഴപ്പമുണ്ടെന്ന് സൃഷ്‌ടിക്കാനാണ് കോൺഗ്രസ് ശ്രമം. ഹരിയാനയിലെ ജനങ്ങൾ കോൺഗ്രസിന്റെ അഭിലാഷങ്ങൾ നിറവേറ്റാൻ പോകുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
88 അംഗങ്ങളുള്ള സഭയിൽ ബി.ജെ.പി 40, കോൺഗ്രസ് 30, ജെ.ജെ.പി 10 , സ്വതന്ത്രർ 6, എച്ച്.എൽ.പി 1, ഐ.എൻ.എൽ.ഡി 1 എന്നതാണ് സീറ്റ് നില.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |