ബംഗളൂരു: കൊലപാതകക്കേസിൽ ജയിലിൽ കഴിയുന്ന നടിയും കന്നട നടൻ ദർശൻ തൂഗുദീപയുടെ സുഹൃത്തുമായ പവിത്ര ഗൗഡയ്ക്ക് മേയ്ക്കപ്പ് ചെയ്യാൻ സൗകര്യമൊരുക്കി പൊലീസ്.
ഗുരുതര വീഴ്‌ച കണ്ടെത്തിയതിനെത്തുടർന്ന് കർണാടക പൊലീസ് വിശദീകരണം ആവശ്യപ്പെട്ട് വനിതാ സബ് ഇൻസ്‌പെക്ടർക്ക് നോട്ടീസ് നൽകി.മേക്കപ്പ് ബാഗ് കൈയിൽ സൂക്ഷിച്ചിട്ടുണ്ടാകുമെന്നും അശ്രദ്ധയ്ക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും ഡി.സി.പി അറിയിച്ചു. ആരാധകനായിരുന്ന രേണുകാസ്വാമിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ പവിത്രയെ കഴിഞ്ഞ ദിവസം തെളിവെടുപ്പിനായി ബംഗളൂരുവിലെ വീട്ടിലെത്തിച്ചിരുന്നു. ഈ സമയം പവിത്ര മേക്കപ്പിട്ട് ചിരിച്ചുകൊണ്ടാണ് വീടിനുപുറത്തിറങ്ങിയത്. ഇതോടെ പവിത്രയ്ക്ക് കൊലപാതകം നടത്തിയതിൽ കുറ്റബോധം ഇല്ലെന്നും കസ്റ്റഡിയിൽ എല്ലാ സൗകര്യങ്ങളും ലഭിക്കുന്നുണ്ടെന്നും നിരവധി പേർ ആരോപണമുന്നയിച്ചു. അതിനിടെ, ജയിലിലെത്തി അമ്മയും മകളും പവിത്രയെ സന്ദർശിച്ചു. ദർശന്റെ കൈവശമുള്ള രണ്ട് യു.എസ് നിർമ്മിത തോക്കുകൾ ഉൾപ്പെടെ പ്രതികളുടെ പക്കലുള്ള ആയുധങ്ങൾ പിടിച്ചെടുക്കാൻ അധികൃതർ പൊലീസിനോട് നിർദ്ദേശിച്ചു. ജൂലായ് നാല് വരെയാണ് ദർശന്റെ കസ്റ്റഡി കാലാവധി.
കേസിൽ ദർശനാണ് രണ്ടാം പ്രതി.
സമൂഹമാദ്ധ്യമത്തിലൂടെ അധിക്ഷേപിച്ചതിനും അശ്ലീല സന്ദേശങ്ങൾ അയച്ചതിനുമാണ് ചിത്രദുർഗ സ്വദേശി രേണുകാസ്വാമിയെ (33) ദർശനും കൂട്ടാളികളും മർദ്ദിച്ചു കൊലപ്പെടുത്തിയത്. രേണുകസ്വാമിയുടെ മൃതദേഹം ബംഗളൂരു കാമാക്ഷിപാളയയിലെ കനാലിൽ നിന്നാണ് കണ്ടെത്തിയത്. പവിത്രയുടെ ഗൂഢാലോചന പ്രകാരമാണ് കൊലപാതകം നടന്നത്. കൊലപാതകം നടത്താൻ ദർശനെ പ്രേരിപ്പിച്ചതും പവിത്രയാണ്. ഇതുവരെ 17 പ്രതികളെയാണ് അറസ്റ്ര് ചെയ്‌തത്. കൃത്യം നടത്തിയശേഷം ദർശൻ കൂട്ടാളികളോട് കീഴടങ്ങാൻ പറഞ്ഞെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കിയിരുന്നു. ഭാര്യയുമായി അകന്നുകഴിയുന്ന ദർശൻ പവിത്രയുമായി വർഷങ്ങളായി സൗഹൃദത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |