ന്യൂഡൽഹി: ലെഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാരങ്ങൾ ഉറപ്പാക്കുന്ന 'ദി ഗവർമെന്റ് ഓഫ് നാഷണൽ കാപ്പിറ്റൽ ടെറിറ്ററി ഓഫ് ഡൽഹി ഭേദഗതി' നിയമം ഡൽഹിയിൽ നിലവിൽ വന്നു. പുതിയ നിയമ പ്രകാരം ഡൽഹി സർക്കാർ എന്നാൽ ഡൽഹി ലെഫ്റ്റ. ഗവർണർ എന്നതാണ് വ്യവസ്ഥ. ഡൽഹി സർക്കാരിന്റെ എല്ലാ നിർണായക തീരുമാനങ്ങൾക്കും ലെഫ്. ഗവർണറുടെ അനുമതി വേണം. വിവാദ വ്യവസ്ഥകൾ കാരണം ഏറെ തർക്കങ്ങൾക്കിടെയാണ് ഇതുമായി ബന്ധപ്പെട്ട ബിൽ പാർലമെന്റിൽ പാസായത്.
കൊവിഡ് രണ്ടാം വ്യാപനം വീർപ്പ് മുട്ടിക്കുന്നതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയമം നടപ്പിലാക്കി വിജ്ഞാപനം പുറപ്പെടുവിച്ചത് തന്ത്രപൂർവമാണ്. ഓക്സിജൻ ക്ഷാമം അടക്കമുള്ള വിഷയങ്ങളിൽ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്ന ആംആദ്മി പാർട്ടി സർക്കാരിന് മൂക്ക്കയറിടാൻ നിയമം ഉപകരിക്കും. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങൾ ലെഫ്. ജനറലുമായി ആലോചിക്കാതെ ഡൽഹി സർക്കാരിന് ഒറ്റയ്ക്കെടുക്കാനാകില്ല.
സുപ്രീംകോടതി വിധിക്കനുസൃതമായാണ് നിയമം രൂപീകരിച്ചതെങ്കിലും സംസ്ഥാന സർക്കാരിന്റെ അധികാരങ്ങൾ പൂർണമായി ഇല്ലാതാക്കിയത് വിവാദമായിട്ടുണ്ട്. പാർലമെന്റിന്റെ ഇരു സഭകളിലും ബില്ലിനെതിരെ പ്രതിപക്ഷം ബഹളമുണ്ടാക്കിയതും അതു ചൂണ്ടിക്കാട്ടിയാണ്.
പ്രധാന വ്യവസ്ഥകൾ:
മന്ത്രിസഭയെടുക്കുന്ന പ്രധാന തീരുമാനങ്ങൾക്ക് ലെഫ്.ഗവർണറുടെ അനുമതി നിർബന്ധം.
നിയമസഭയുടെ ചട്ടങ്ങൾ രൂപീകരിക്കുന്നതിൽ നിയന്ത്രണം. സർക്കാരിന് സ്വയം നിയമങ്ങൾ നിർമ്മിക്കാനാകില്ല. നിയമങ്ങൾ ലോക്സഭയിലെ നടപടിക്രമങ്ങൾക്ക് വിധേയം.
സംസ്ഥാന സർക്കാരിന്റെ ദൈനംദിന ഭരണകാര്യങ്ങൾക്കുള്ള നിയമങ്ങൾ നിർമ്മിക്കാനാകില്ല.
ഭരണപരമായ തീരുമാനങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിടാനും പരിമിതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |