ന്യൂഡൽഹി: ഓക്സിജൻ വിതരണത്തിലെ പാകപ്പിഴകളുടെ പേരിൽ സുപ്രീംകോടതിക്കു പിന്നാലെ ഡൽഹി സർക്കാരിന് ഹൈക്കോടതിയുടെയും രൂക്ഷ വിമർശനം. ഡൽഹിയിൽ ജനം ആശുപത്രി കിടക്കയ്ക്കും ആംബുലൻസിനും വേണ്ടി ക്യൂ നിൽക്കുന്ന കാഴ്ച ഹൃദയഭേദകമാണെന്നും പൗരൻമാരുടെ ജീവൻ രക്ഷിക്കാൻ സംസ്ഥാന സർക്കാരിന് കഴിയുന്നില്ലെന്നും ജസ്റ്റിസുമാരായ വിപിൻ സാംഗിയും രേഖാ പള്ളിയും അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. കരിഞ്ചന്ത അവസാനിപ്പിക്കാൻ അടിയന്തര നടപടി വേണമെന്നും ബെഞ്ച് ആവശ്യപ്പെട്ടു.
ഓക്സിജൻ വിതരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കാൻ വിതരണക്കാരുടെയും ആശുപത്രികളുടെയും വാട്സ്ഗ്രൂപ്പ് ഉണ്ടാക്കണമെന്ന് കോടതി നിർദ്ദേശിച്ചു. വാട്സ്ആപ്പിലൂടെ ഓക്സിജൻ സ്റ്റോക്ക് വിവരങ്ങൾ എല്ലാവർക്കും ലഭ്യമാക്കാം. പ്രധാനപ്പെട്ട ആശുപത്രികളോട് സ്വന്തമായി ഓക്സിജൻ പ്ളാന്റുകൾ സ്ഥാപിക്കാനും കോടതി ആവശ്യപ്പെട്ടു.
ഡൽഹിയിലെ ആവശ്യം നിറവേറ്റാനുള്ള ഓക്സിജൻ എത്തിക്കാൻ കഴിയുന്നില്ലെന്നും ഡൽഹി സർക്കാർ 12ലക്ഷം രൂപയുടെ കുടിശ്ശിക ഉടൻ നൽകണമെന്നും വിതരണക്കാരായ സേത്ത് എയർ കോടതിയിൽ പറഞ്ഞു.ഡൽഹിയിലെ സൈനികർക്കായും ഓക്സിജൻ വിതരണം ചെയ്യുന്നുണ്ടെന്ന് കമ്പനി അറിയിച്ചു. ഡൽഹിയിൽ ഓക്സിജൻ എത്തിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്നും വിവരങ്ങൾ ഉദ്യോഗസ്ഥർക്ക് കൈമാറുന്നുണ്ടെന്നും വിതരണക്കമ്പനികൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |