ഡൽഹിയിൽ 700 മെട്രിക് ടൺ ഓക്സിജൻ എത്തിക്കണം
ന്യൂഡൽഹി: ഓക്സിജൻ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ ഡൽഹി ഹൈക്കോടതി അയച്ച കോടതി അലക്ഷ്യ നോട്ടീസ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഉദ്യോഗസ്ഥരെ ജയിലിലടച്ചതുകൊണ്ട് ഓക്സിജൻ കിട്ടില്ലെന്നും പരിഹാര മാർഗം തേടുകയാണ് വേണ്ടതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. അതേസമയം, ഓക്സിജൻ വിഷയത്തിൽ ഇടപെടുന്നതിൽ നിന്ന് ഹൈക്കോടതിയെ വിലക്കുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
കേന്ദ്രസർക്കാർ ഓക്സിജൻ ആവശ്യം കണക്കാക്കുന്ന രീതി ശാസ്ത്രീയമല്ലെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, കൊവിഡ് കൂടിയിട്ടും ഓക്സിജൻ വിതരണം കാര്യക്ഷമമായി നടപ്പിലാക്കിയ മുംബയ് കോർപ്പറേഷന്റെ നടപടികൾ മാതൃകയാക്കണമെന്നും നിർദ്ദേശിച്ചു.
ഇതിനായി ഡൽഹി ചീഫ് സെക്രട്ടറിയും ആരോഗ്യസെക്രട്ടറിയും കേന്ദ്ര സർക്കാർ പ്രതിനിധിയും ഉടൻ മുംബയ് അധികൃതരുമായി ചർച്ച നടത്തണമെന്നും കോടതി പറഞ്ഞു.
ഡൽഹിയിൽ 700 മെട്രിക് ടൺ നൽകണമെന്ന സുപ്രീംകോടതി ഉത്തരവ് നീതീകരിക്കാനാകില്ലെന്നും വിദഗ്ദ്ധരുടെ കണക്കു പ്രകാരം അത്രയും അളവ് ആവശ്യമില്ലെന്നും കേന്ദ്രസർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ആശുപത്രി കിടക്കകളുടെ എണ്ണം നോക്കി ഓക്സിജൻ അളവ് നിശ്ചയിക്കുന്ന രീതി ശാസ്ത്രീയമല്ലെന്നും വീടുകളിൽ കഴിയുന്ന രോഗികളെക്കൂടി പരിഗണിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. പല സംസ്ഥാനങ്ങളിലും പല സമയത്ത് പല അളവിലാണ് ഓക്സിജൻ വേണ്ടി വരുന്നത്. അതിനാൽ ഓക്സിജൻ ആവശ്യം പൊതുമാനദണ്ഡത്തിലൂടെ നിശ്ചയിക്കാനാകില്ല.
500 മെട്രിക് ടൺ നൽകാമെന്ന കേന്ദ്രത്തിന്റെ വാദം തള്ളിയ കോടതി 700 മെട്രിക് ടൺ അടിയന്തരമായി വിതരണം ചെയ്യാനും നിർദ്ദേശിച്ചു. ഒപ്പം ഓക്സിജൻന്റെ ഉറവിടം, കടത്ത് സൗകര്യം, വിതരണത്തിനായുള്ള ഏർപ്പാടുകൾ തുടങ്ങിയവയുടെ വിശദാംശങ്ങൾ ഇന്ന് രാവിലെ അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചു. 700 മെട്രിക് ടൺ ഡൽഹിയിൽ വിതരണം ചെയ്യാൻ സുപ്രീംകോടതി ഉത്തരവിട്ടിട്ടില്ലെന്ന് ഡൽഹി ഹൈക്കോടതിയിൽ കേന്ദ്രസർക്കാർ പറഞ്ഞതും ഇന്നലെ ചർച്ചയായി. എന്തടിസ്ഥാനത്തിലാണ് ഉത്തരവില്ലെന്ന് പറഞ്ഞതെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് കേന്ദ്രസർക്കാർ അഭിഭാഷകനോട് ചോദിച്ചു. അത്തരം നിലപാടുകളാണ് കോടതിഅലക്ഷ്യ നടപടി വിളിച്ചു വരുത്തിയതെന്നും കോടതി ചൂണ്ടിക്കാട്ടി.
ഓക്സിജൻ കിട്ടാതെയുള്ള മരണം നരഹത്യയ്ക്ക് സമാനം: അലഹബാദ് ഹൈക്കോടതി
തലച്ചോറും ഹൃദയവും വരെ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയകൾ വരെ യാഥാത്ഥ്യമായ ഇക്കാലത്തും ഓക്സിജൻ കിട്ടാതെ രോഗികൾ മരിക്കുന്നത് നരഹത്യയ്ക്ക് സമാനമായ കുറ്റകൃത്യമാണെന്ന് അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചു. ലക്നൗവിലും മീററ്റിലും കൊവിഡ് രോഗികൾ ഓക്സിജൻ ലഭിക്കാതെ മരിച്ച സംഭവവുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹർജിയിലാണ് ജസ്റ്റിസുമാരായ സിദ്ധാർത്ഥ് വർമ്മയുടെയും അജിത് കുമാറിന്റെയും നിരീക്ഷണം.
ഓക്സിജൻ ലഭ്യത സംബന്ധിച്ച വിവരങ്ങൾ നൽകാൻ ജില്ലാ മജിസ്ട്രേട്ടുമാരോട് കോടതി നിർദ്ദേശിച്ചു.
ഓക്സിജൻ ഇറക്കുമതിക്ക് നികുതി ഇളവ് നൽകണം
വ്യക്തിപരമായ ഉപയോഗത്തിനുള്ള ഓക്സിജൻ ജനറേറ്ററുകളുടെയും കോൺസെൻട്രേറ്റുകളുടെയും ഇറക്കുമതിക്ക് നികുതിഇളവ് നൽകണമെന്ന് ഡൽഹി ഹൈക്കോടതി നിർദ്ദേശിച്ചു. മെയ് മൂന്നിന് ഓക്സിജൻ ഇറക്കുമതിക്ക് നികുതി ഇളവു നൽകിയ കേന്ദ്രസർക്കാർ ഉത്തരവിൽ വ്യക്തിപരമായ ഉപയോഗത്തിനുള്ളവ കൂടി ഉൾപ്പെടുത്തണമെന്ന ഹർജി പരിഗണിക്കുകയായിരുന്നു കോടതി. നിർദ്ദേശം കേന്ദ്രധനമന്ത്രിയെ അറിയിക്കാനും കോടതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |