അപകടത്തിൽപ്പെട്ടത് മൂന്ന് ബാർജുകളും എണ്ണക്കിണറും
51പേരെ കാണാനില്ല
തൊഴിലാളികളിൽ മലയാളികളും
325 പേരെ രക്ഷപ്പെടുത്തി
മുംബയ്: ടൗക്‌തെ ചുഴലിക്കാറ്റിൽ മുംബയ് കടലിൽ ഒ.എൻ.ജി.സിയുടെ മൂന്ന് കരാർ ബാർജുകളും ഒരു എണ്ണക്കിണറും അപകടത്തിൽപ്പെട്ട് 22 പേർ മരിച്ചു. 51 പേരെ കാണാതായി. രണ്ട് ബാർജിലെ 325 പേരെ രക്ഷപ്പെടുത്തി. ഇനി ഒരു ബാർജിലും എണ്ണക്കിണറിലുമായി മുന്നൂറോളം പേരുണ്ടെന്നാണ് റിപ്പോർട്ട്. ചുഴലിക്കാറ്റിൽ ഇളകിമറിഞ്ഞ കടലിൽ എട്ട് മണിക്കൂറോളം മരണവുമായി മല്ലിട്ട നിരവധി പേരെ രക്ഷപ്പെടുത്തി.
മുംബയിൽനിന്ന് 38 നോട്ടിക്കൽ മൈൽ അകലെ ഹീര ഓയിൽ ഫീൽഡിന് സമീപം മുങ്ങിയ ബാർജ് പി 305 ൽ നിന്ന് 188 തൊഴിലാളികളെ രക്ഷപ്പെടുത്തി. നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.എൻ.എസ് കൊച്ചി ഇവരെ കരയ്ക്കെത്തിച്ചു. ബാർജിൽ മലയാളികളുൾപ്പെടെ 261 പേരാണ് ഉണ്ടായിരുന്നത്. ശേഷിച്ചവർക്കായുള്ള തെരച്ചിലിനിടെയാണ് 22 മൃതദേഹങ്ങൾ കണ്ടെത്തിയത്.
ബാർജ് മുങ്ങിയപ്പോൾ പലരും ലൈഫ് ജാക്കറ്റുകളുമായി കടലിൽ ചാടുകയായിരുന്നു. വ്യോമസേനയുടെ ഒരു വിമാനവും സീ കിംഗ് ഹെലികോപ്ടറുകളും നേവിയുടെ മറ്റൊരു യുദ്ധക്കപ്പലായ ഐ. എൻ. എസ് കൊൽക്കത്തയും മറ്റ് മൂന്ന് കപ്പലുകളും രക്ഷാപ്രവർത്തനത്തിനുണ്ട്.
എണ്ണ പര്യവേക്ഷണവും ഖനനവും നടത്താനായി മുംബയ്ക്കടുത്ത് കടലിൽ നങ്കൂരമിട്ടുകിടന്ന ബാർജുകൾ തിങ്കളാഴ്ചയാണ് ചുഴലിക്കാറ്റിൽ നിയന്ത്രണംവിട്ട് ഒഴുക്കിൽപ്പെട്ടത്. ഇതിൽ പി-305 ബാർജ് മുങ്ങിപ്പോയി.
മറ്റൊരു ബാർജായ ഗാൽ കൺസ്ട്രക്ടർ നിയന്ത്രണം നഷ്ടപ്പെട്ട് അറബിക്കടലിൽ കിലോമീറ്ററുകളോളം ഒഴുകിനടന്ന് മഹാരാഷ്ട്രയിലെ പാൽഘറിനടുത്ത് മണ്ണിലുറച്ചു. ഇതിലുണ്ടായിരുന്ന മലയാളികളടക്കമുള്ള 137 പേരെ തീരസംരക്ഷണ സേന കരയ്ക്കെത്തിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട എസ്.എസ് ത്രീ ബാർജിലെ 196 പേരും നങ്കൂരം ഇളകിയ സാഗർഭൂഷൺ റിഗ്ഗിലെ (എണ്ണക്കിണർ) 101 പേരും സുരക്ഷിതരാണെന്നാണ് വിവരം. എസ്.എസ് ത്രീ ബാർജ് കെട്ടിവലിച്ചു കൊണ്ടുവരാൻ ഒരു ബോട്ട് അയച്ചിട്ടുണ്ട്.
ദുരന്ത പ്രദേശങ്ങൾ നിരീക്ഷിച്ച് മോദി
ചുഴലിക്കാറ്റ് ദുരിതം വിതച്ച ഗുജറാത്തിലെയും ദിയുവിലെയും പ്രദേശങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്ടറിൽ നിരീക്ഷണം നടത്തി. അഹമ്മദാബാദിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നു. ഇന്നലെ ഉച്ചവരെ ഗുജറാത്തിലെ 12 ജില്ലകളിലായി 45 പേർ മരിച്ചു. പ്രധാനമന്ത്രി മഹാരാഷ്ട്രയിൽ എത്താത്തതിനെ എൻ.സി.പി വിമർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |