ന്യൂഡൽഹി: ഡി.എൽ.എഫ് അഴിമതിക്കേസിൽ രാഷ്ട്രീയ ജനതാദൾ നേതാവും മുൻ റെയിൽവെ മന്ത്രിയുമായ ലാലു പ്രസാദ് യാദവിന് സി.ബി.ഐ ക്ലീൻ ചിറ്റ് നൽകി. റിയൽ എസ്റ്റേറ്റ് ഡവലപ്പർ ഡി.എൽ.എഫ് ഗ്രൂപ്പിനും ലാലു പ്രസാദ് യാദവിനുമെതിരെ ഉയർന്ന അഴിമതി ആരോപണത്തിൽ 2018 ജനുവരിയിലാണ് സി.ബി.ഐയുടെ ഇക്കണോമിക് ഒഫൻസ് ബ്രാഞ്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചത്. കേസിൽ മൂന്ന് വർഷത്തോളം ജയിലിൽ കഴിഞ്ഞ ലാലു ഏപ്രിൽ മുതൽ ജാമ്യത്തിലാണ്. മുംബയിലെ ബാന്ദ്രയിൽ റെയിൽവേ ഭൂമി പാട്ട പദ്ധതിയുടെയും, ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ പദ്ധതിയുടെ നവീകരണവുമായും ബന്ധപ്പെട്ട് ഡി.എൽ.എഫ് ഗ്രൂപ്പ് ലാലു പ്രസാദ് യാദവിന് കൈക്കൂലി നൽകിയെന്നായിരുന്നു ആരോപണം. ലാലുവിന്റെ കുടുംബാംഗങ്ങളായ തേജസ്വി യാദവ്, ചന്ദ യാദവ്, രാഗിണി ലാലു എന്നിവർക്കെതിരെയും ആരോപണം ഉയർന്നിരുന്നു. രണ്ട് വർഷത്തെ അന്വേഷണത്തിനൊടുവിൽ ലാലുവിനെതിരെ ഒരു തെളിവും ലഭിച്ചിട്ടില്ലെന്നും, അതിനാൽ അന്വേഷണം അവസാനിപ്പിക്കുകയാണെന്നും സി.ബി.ഐ വൃത്തങ്ങൾ അറിയിച്ചു. ആദായനികുതി വകുപ്പും കേസിൽ പ്രത്യേക അന്വേഷണം ആരംഭിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |