ന്യൂഡൽഹി: നിലവിലുള്ള നിയമപ്രകാരം സ്വവർഗ വിവാഹങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജികൾ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം ഡൽഹി ഹൈക്കോടതിയെ സമീപിച്ചു.
''വിവാഹ സർട്ടിഫിക്കറ്റ് ഇല്ല എന്ന കാരണത്താൽ ഇവിടെ ആരും മരിക്കാൻ പോകുന്നില്ലെന്ന് '' കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ പറഞ്ഞു. തുടർന്ന്, ഹർജികളിൽ വാദം കേൾക്കുന്നത് ജൂലായ് ആറിലേക്ക് മാറ്റി. നിലവിൽ ഒരു മഹാമാരിയെ നേരിടുന്ന സാഹചര്യത്തിൽ മറ്റ് അടിയന്തിര കാര്യങ്ങൾ കൂടി പരിഗണിക്കേണ്ടതുണ്ടെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ സമർപ്പിച്ചു. നിയമ ഉദ്യോഗസ്ഥർ ഉൾപ്പെടെ കൊവിഡുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുകയാണ്. അടിയന്തരവും അത്യാവശ്യവുമായ വിഷയങ്ങളിലാണ് സർക്കാർ ഇപ്പോൾ ശ്രദ്ധ ചെലുത്തേണ്ടതെന്നും അദ്ദേഹം അറിയിച്ചു.
എന്നാൽ ഹർജി പരിഗണിക്കുന്നതിൽ കോടതി തീരുമാനമെടുക്കണമെന്ന് ഹർജിക്കാരുടെ അഭിഭാഷകർ വാദിച്ചു. രാജ്യത്ത് എൽ.ജി.ബി.ടി.ക്യു വിഭാഗത്തിൽപെടുന്ന 70 ദശലക്ഷത്തോളം ജനങ്ങൾ ഉണ്ടെന്നും അഭിഭാഷകർ കോടതിയെ ധരിപ്പിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനും ചികിത്സ ലഭിക്കുന്നതിന് പോലും ഇവർ പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. എന്നാൽ ആശുപത്രി പ്രവേശനത്തിന് വിവാഹ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് സോളിസിറ്റർ ജനറൽ പറഞ്ഞു.
ഡോക്ടർ കവിത അറോറ, അങ്കിത ഖന്ന, ഓവർസീസ് സിറ്റിസൺ ഒഫ് ഇന്ത്യ കാർഡ് ഉടമയായ പരാഗ് വിജയ് മേത്ത ,വൈഭവ് ജൈൻ, അഭിജിത്ത് അയ്യർ എന്നിവർ സമർപ്പിച്ച മൂന്ന് ഹർജികളാണ് കോടതി പരിഗണിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |