ന്യൂഡൽഹി: സ്വകാര്യ ആവശ്യത്തിനായി വിദേശത്ത് നിന്ന് സംഭാവനയായി ലഭിക്കുന്ന ഓക്‌സിജൻ കോൺസൻട്രേറ്ററുകൾക്ക് നികുതി ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ തീരുമാനം റദ്ദാക്കിയ ഡൽഹി ഹൈക്കോടതി നടപടി സ്റ്റേ ചെയ്ത് സുപ്രീംകോടതി.
ഹൈക്കോടതി വിധി ചോദ്യം ചെയ്ത് കേന്ദ്രധനകാര്യ മന്ത്രാലയം സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അദ്ധ്യക്ഷനായി ജസ്റ്റിസ് എം.ആർ.ഷാ ഉൾപ്പെട്ട ബെഞ്ചിന്റെ നടപടി.
കേന്ദ്രം മുന്നോട്ട് വച്ച വാദങ്ങൾ ചർച്ച ചെയ്യപ്പെടേണ്ടതാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. 8ന് നടക്കുന്ന ജി.എസ്.ടി കൗൺസിലിൽ വിഷയം ചർച്ച ചെയ്യണമെന്ന കോടതി നിർദ്ദേശം അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ സമ്മതിച്ചു. ഓക്സിജൻ കോൺസൻട്രേറ്ററുകൾക്ക് കേന്ദ്രം നികുതി ഇളവ് നേരത്തെ പ്രഖ്യാപിച്ചിട്ടില്ലേയെന്ന ജസ്റ്റിസ് ചന്ദ്രചൂഢിന്റെ ചോദ്യത്തോട് സാധാരണക്കാർക്ക് വിതരണം ചെയ്യാൻ ഇറക്കുമതിചെയ്യുന്ന സർക്കാർ ഏജൻസികൾക്കാണ് ഇളവെന്ന് അറ്റോർണി ജനറൽ വ്യക്തമാക്കി.
നാലാഴ്ചയ്ക്കകം കേന്ദ്രം നിലപാട് അറിയിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. നികുതി ചുമത്താനുള്ള കേന്ദ്രസർക്കാർ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. സംഭാവനയെന്ന മട്ടിൽ ഇറക്കുമതി ചെയ്യുന്ന ഓക്സിജൻ കോൺസൻട്രേറ്ററുകൾക്ക് കേന്ദ്രസർക്കാർ പന്ത്രണ്ട് ശതമാനം ഐ.ജി.എസ്.ടി ഏർപ്പെടുത്തി മേയ് ഒന്നിനാണ് വിജ്ഞാപനം ഇറക്കിയത്. ഈ നടപടി ഡൽഹി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലെ ജസ്റ്റിസുമാരായ രാജീവ് ഷക്‌ദേർ, തൽവന്ദ് സിംഗ് എന്നിവരുൾപ്പെട്ട ബെഞ്ച് കഴിഞ്ഞ 21ന് റദ്ദാക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |