ന്യൂഡൽഹി: രാജ്യത്ത് 5 ജി വയർലെസ് നെറ്റ്‌വർക്ക് നടപ്പിലാക്കുന്നതിനെതിരെ നടി ജൂഹി ചൗള നൽകിയ ഹർജി ഡൽഹി ഹൈക്കോടതി രൂക്ഷ വിമർശനത്തോടെ തള്ളി. അനാവശ്യമായ ഹർജി ഫയൽ ചെയ്ത് പ്രശസ്തിക്ക് വേണ്ടി നടി കോടതിയുടെ വിലപ്പെട്ട സമയം അപഹരിച്ചെന്ന് നിരീക്ഷിച്ച സിംഗിൾ ബെഞ്ച് ജസ്റ്റിസ് ജി.ആർ. മിഥ 20 ലക്ഷം രൂപ പിഴയും വിധിച്ചു.
''ഹർജിക്കാരി നിയമവ്യവസ്ഥ ദുരുപയോഗം ചെയ്‌തു. ഒരാഴ്ചയ്ക്കുള്ളിൽ 20 ലക്ഷം രൂപ പിഴ കെട്ടിവയ്ക്കണം.ഡൽഹി സ്റ്റേറ്റ് ലീഗൽ സർവ്വീസസ് അതോറിട്ടിക്ക് ഈ പണം റോഡപകടങ്ങളിൽ മരിക്കുന്നവരുടെ ആശ്രിതരുടെ പുനരധിവാസത്തിന് ഉപയോഗിക്കാം. ഹർജിക്കാരിക്ക് വിഷയത്തിൽ യാതൊരു ധാരണയുമില്ല.
പ്രശസ്തിക്ക് വേണ്ടി മാത്രമാണ് ഹർജി ഫയൽ ചെയ്തത്.അതിന് തെളിവാണ് വെർച്വൽ വാദത്തിന്റെ ലിങ്ക് ജൂഹി സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.ഇതിലൂടെ വാദത്തിനിടെ തടസമുണ്ടാക്കാനുള്ള ശ്രമവും ചിലരിൽ നിന്നുണ്ടായെന്ന് ബെഞ്ച് വിലയിരുത്തി. വെർച്വൽ വാദം കേൾക്കുന്നതിനിടെ കടന്നുകയറുകയും ജൂഹിയുടെ സിനിമകളിലെ പാട്ടുകൾ പാടി തടസം സൃഷ്ടിക്കുകയും ചെയ്തവർക്കെതിരെ കോടതിയലക്ഷ്യത്തിന് കാരണം കാണിക്കൽ നോട്ടീസ് അയയ്‌ക്കാനും കോടതി നിർദ്ദേശിച്ചു.
5ജി വയർലെസ് ജനങ്ങൾക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്നായിരുന്നു ജൂഹി ചൗളയുടെ ആക്ഷേപം. സാമൂഹികപ്രവർത്തകരായ വീരേഷ് മാലിക്, ടീന വചാനി എന്നിവരും ഹർജിയിൽ പങ്കാളികളായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |