ബംഗളൂരു: ഇന്ത്യയിലെ ഏറ്റവും മോശം ഭാഷ ഏതാണെന്ന ചോദ്യത്തിന് 'കന്നഡ' എന്ന് ഉത്തരമേകിയ ഗൂഗിൾ സെർച്ച് എൻജിനെതിരെ വ്യാപക പ്രതിഷേധം. കർണാടക സർക്കാർ നിയമനടപടിയിലേക്ക് കടന്നതോടെ ഗൂഗിൽ ക്ഷമ ചോദിച്ച് തടിയൂരി.
കന്നഡഭാഷയ്ക്ക് അതിന്റേതായ ചരിത്രമുണ്ടെന്നും 2500ലധികം വർഷം പഴക്കമുള്ള ഭാഷ കന്നഡിഗരുടെ അഭിമാനമാണെന്നും കന്നഡ സാംസ്കാരിക മന്ത്രി അരവിന്ദ് ലിംബാവലി ട്വീറ്റ് ചെയ്തു. കന്നഡിഗരുടെ അഭിമാനത്തെ അവഹേളിക്കുകയാണ് ഗൂഗിളെന്നും ഇത്തരമൊരു ഉത്തരം നൽകിയതിൽ വിശദീകരണം ആവശ്യപ്പെട്ട് അധികൃതർക്ക് നോട്ടീസയച്ചെന്നും മന്ത്രി വ്യക്തമാക്കി.
സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപക വിമർശനമുയർന്നതോടെ വ്യാഴാഴ്ച വൈകിട്ട് മൂന്നോടെ ഗൂഗിൾ ഉത്തരം നീക്കംചെയ്തു. ഉത്തരത്തിന്റെ സ്‌ക്രീൻഷോട്ട് ഉൾപ്പെടെ പങ്കുവച്ചു കൊണ്ടായിരുന്നു കന്നഡിഗർ രംഗത്തെത്തിയത്.
ഭാഷകൾക്കെതിരായ വിദ്വേഷം നിയന്ത്രിക്കാൻ ഗൂഗിളിന് കഴിയില്ലേയെന്നും ഇത്തരം തെറ്റുകൾ ഒരിക്കലും സ്വീകാര്യമല്ലെന്നും മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ട്വീറ്റ് ചെയ്തു. സംഭവത്തിൽ ഗൂഗിൾ മാപ്പുപറയണമെന്ന് ബി.ജെ.പി എം.പി. പി.സി. മോഹൻ ആവശ്യപ്പെട്ടു. കന്നഡ സാംസ്‌കാരികരംഗത്തുള്ള ഒട്ടേറെപ്പേരും ഗൂഗിളിനെതിരെ രംഗത്തെത്തി.
ഇതോടെ തെറ്റിദ്ധാരണയ്ക്കിടയാക്കിയതിനും ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയതിനും ക്ഷമ ചോദിക്കുന്നതായി ഗൂഗിൾ ട്വിറ്ററിലൂടെ അറിയിച്ചു. ചില പ്രത്യേക ചോദ്യങ്ങൾക്ക് ചില അസാധാരണ ഫലമാണ് ലഭിക്കാറുള്ളത്. അത് ശരിയല്ലെന്ന് അറിയാം. ഇത്തരം പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുന്ന ഉടനെ തിരുത്താറുണ്ടെന്നും ഗൂഗിൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |