ന്യൂഡൽഹി: കാമ്പസിനുള്ളിലെ സെൻട്രൽ ലൈബ്രറി കുത്തിതുറക്കാൻ ശ്രമിച്ചു, സെക്യൂരിറ്റിയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു എന്നീ പരാതികളിൽ ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിലെ 40ഓളം വിദ്യാർത്ഥികൾക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തു.
ചൊവ്വാഴ്ച രാവിലെ 10.40ന് ജെ.എൻ.യു കാമ്പസിലുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട് സർവകലാശാല ചീഫ് സെക്യൂരിറ്റി ഓഫീസറുടെ പരാതിയിലാണ് കേസ്.
കൊവിഡ് പശ്ചാത്തലത്തിൽ സർവകലാശാലയിലെ ലൈബ്രറി ഉൾപ്പെടെയുള്ളവ 2020 മാർച്ച് മുതൽ അടഞ്ഞു കിടക്കുകയാണ്. യൂണിവേഴ്‌സിറ്റി ഓൺലൈൻ ക്ലാസുകൾ മാത്രമാണ് സംഘടിപ്പിക്കുന്നത്. എന്നാൽ ചൊവ്വാഴ്ച രാവിലെ പത്തരയോടെ 35- 40 വിദ്യാർത്ഥികളുടെ സംഘം സെൻട്രൽ ലൈബ്രറിക്ക് മുന്നിലെത്തി പ്രതിഷേധിച്ചുവെന്നും ഗേറ്റ് തുറക്കാൻ സുരക്ഷാ ജീവനക്കാരോട് ആവശ്യപ്പെട്ടുവെന്നും പൊലീസ് പറയുന്നു.
സുരക്ഷാ ജീവനക്കാർ അനുമതി നൽകാതിരുന്നതോടെ തർക്കം രൂപപ്പെടുകയും വിദ്യാർത്ഥികൾ ബലമായി ലൈബ്രറി തുറന്ന് ഉള്ളിൽ കയറുകയും സുരക്ഷാ ജീവനക്കാരെ കൈയേറ്റം ചെയ്തെന്നും പരാതിയുണ്ട്. ദുരന്ത നിവാരണ നിയമം, പൊതുമുതൽ നശിപ്പിക്കൽ, സർക്കാർ ജീവനക്കാരന്റെ ജോലി തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും എന്നാൽ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും ഡി.സി.പി. ഇൻജിത് പ്രതാപ് സിംഗ് പറഞ്ഞു.
വിദ്യാർത്ഥികളോട് ലൈബ്രറിയിൽ നിന്ന് ഒഴിയണമെന്നാവശ്യപ്പെട്ട സർവകലാശാല അധികൃതർ ഇവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.
കൊവിഡ് വ്യാപനം കണക്കിലെടുത്ത് വിദ്യാർത്ഥികളോട് ഹോസ്റ്റൽ ഒഴിഞ്ഞ് വീടുകളിലേക്ക് പോകാനും ചാൻസിലർ ഉത്തരവിട്ടിരുന്നു. എന്നാൽ ഗതാഗതനിയന്ത്രണങ്ങളും വീടുകളിൽ ക്വാറന്റൈൻ സൗകര്യം ഇല്ലാത്തതിനാലും തീസിസ് അടക്കമുള്ളവ സമർപ്പിക്കേണ്ടതിനാലും അവസാന വർഷം വിദ്യാർത്ഥികളടക്കം കോളേജിൽ തങ്ങുന്നുണ്ട്.
പഠനത്തിനും ഗവേഷണത്തിനുമായി ലൈബ്രറി തുറന്ന് തരണമെന്ന് ഒരു വർഷമായി ഇവർ ആവശ്യപ്പെടുന്നുമുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് ചൊവ്വാഴ്ച ലൈബ്രറിയ്ക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചതും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |