ന്യൂഡൽഹി: കൊവിഡ് വാക്സിൻ എടുക്കില്ലെന്ന നിലപാടിൽ നിന്ന് മലക്കം മറിഞ്ഞ് യോഗ ഗുരു ബാബാ രാംദേവ്.
എത്രയും പെട്ടെന്ന് താൻ കൊവിഡ് വാക്സിൻ സ്വീകരിക്കുമെന്നും അലോപ്പതി ഡോക്ടർമാർ ദൈവം ഭൂമിയിലേക്ക് അയച്ച പ്രതിനിധികളാണെന്നും ഹരിദ്വാറിൽ വച്ച് രാംദേവ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായുള്ള തർക്കത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മരുന്നുകളുടെ പേരിൽ ജനങ്ങളെ ചൂഷണം ചെയ്യുന്ന കാര്യത്തിൽ മാത്രമാണ് തനിക്ക് എതിർപ്പെന്നും രാംദേവ് പറഞ്ഞു. യോഗയുടെയും ആയുർവേദത്തിന്റെയും സംരക്ഷണം ഉള്ളതിനാൽ കൊവിഡ് വാക്സിന്റെ ആവശ്യമില്ലെന്നുള്ള രാംദേവിന്റെ മുൻനിലപാട് ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.
''രാജ്യത്ത് 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാ പൗരൻമാർക്കും വാക്സിൻ സൗജന്യമാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം ചരിത്രപരമായ ചുവടുവയ്പാണ്. വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിക്കുകയും ഒപ്പം യോഗയും ആയുർവേദവും പിന്തുടർന്ന് എല്ലാവരും ഇരട്ട സുരക്ഷിതത്വം നേടണം. ഇവ സംയുക്തമായി ഉറപ്പുനൽകുന്ന ശക്തമായ കവചത്തിന്റെ സുരക്ഷയിൽ ഒറ്റയാൾ പോലും കൊവിഡ് മൂലം മരിക്കാനിടവരില്ല. മനുഷ്യരായതിനാൽ ഡോക്ടർമാരും തെറ്റ് ചെയ്യാനിടയാകും. അടിയന്തര ചികിത്സാഘട്ടങ്ങളിലും ശസ്ത്രക്രിയാഘട്ടങ്ങളിലും അലോപ്പതിയാണ് ഏറ്റവും അഭികാമ്യമെന്നും അതിൽ രണ്ടഭിപ്രായത്തിന്റെ ആവശ്യകതയില്ലെന്നും ''രാംദേവ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |