ന്യൂഡൽഹി: ഗുജറാത്ത് അടക്കം അഞ്ച് സംസ്ഥാനങ്ങളിൽ താമസിക്കുന്ന മുസ്ലീം ഇതര മതവിഭാഗത്തിൽപ്പെട്ടവർക്ക് പൗരത്വം അനുവദിക്കുന്നത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം മേയ് 28ന് ഇറക്കിയ വിജ്ഞാപനത്തിന് 2019ലെ പൗരത്വ നിയമഭേദഗതിയുമായി യാതൊരു ബന്ധവുമില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ.
ഈ വിജ്ഞാപനം ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി മുസ്ലീം ലീഗ് സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രത്തിന്റെ 70 പേജുള്ള സത്യവാങ്മൂലം.
ലീഗിന്റെ ഹർജി തള്ളണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. നിലവിൽ രാജ്യത്ത് താമസിക്കുന്ന അഭയാർത്ഥികളെ മാത്രം ലക്ഷ്യമിട്ടാണ് ഈ വിജ്ഞാപനം.
കേസ് ഇന്ന് ജസ്റ്റിസുമാരായ ഇന്ദിരാബാനർജി, എം.ആർ. ഷാ എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കും.
2014 ഡിസംബർ 31ന് മുമ്പ് അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെത്തി ഗുജറാത്ത്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ 13 ജില്ലകളിൽ താമസിക്കുന്നവർക്ക് പൗരത്വത്തിന് അപേക്ഷിക്കാമെന്നാണ് കേന്ദ്രം കഴിഞ്ഞ മേയ് 28ന് ഇറക്കിയ വിജ്ഞാപനത്തിൽ പറയുന്നത്.
1955ലെ പൗരത്വ നിയമത്തെ പിൻപറ്റി 2009ൽ തയാറാക്കിയ ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. അതിൽ ഒരു വിഭാഗത്തെ മാത്രം മാറ്റിനിറുത്താനാകില്ല എന്നതാണ് മുസ്ലീം ലീഗിന്റെ വാദം. ഇത് പ്രകാരം ജില്ലാ കളക്ടർമാർക്ക് പൗരത്വത്തിന് അപേക്ഷ ക്ഷണിക്കാൻ അധികാരമില്ലെന്നും ഹർജിയിൽ ആരോപിച്ചു. പൗരത്വ നിയമഭേദഗതി സംബന്ധിച്ച് മുസ്ലിം ലീഗ് സമർപ്പിച്ച പ്രധാന ഹർജിയും സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |