ന്യൂഡൽഹി :പ്രതിഷേധിക്കാനുള്ള അവകാശം നിയമ ലംഘനമല്ലെന്നും അതിന്റെ പേരിൽ തീവ്രവാദ കുറ്റം ആരോപിച്ച് യു.എ.പി.എ ചുമത്താനാകില്ലെന്നും ഡൽഹി ഹൈക്കോടതി വ്യക്തമാക്കി.
ഡൽഹി കലാപത്തിൽ ഗൂഢാലോചന ആരോപിച്ച് അറസ്റ്റ് ചെയ്ത വനിതാ അവകാശ ഗ്രൂപ്പായ പിഞ്ച്‌റ തോഡ് പ്രവർത്തകരും ജെ.എൻ.യു വിദ്യാർത്ഥിനികളുമായ ദേവാംഗന കലിത, നതാഷ നർവാൾ, ജാമിയ വിദ്യാർത്ഥി ആസിഫ് ഇക്ബാൽ തൻഹ എന്നിവർക്ക് ജാമ്യം അനുവദിച്ചു കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ സിദ്ധാർത്ഥ് മൃദുൽ, എ.ജെ. ബംബാനി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.
പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ ലാഘവത്തോടെ ഭീരവിരുദ്ധ നിയമം ചുമത്തിയ പൊലീസിനെ കോടതി കുടഞ്ഞു. വിമത സ്വരം അടിച്ചമർത്താനുള്ള ഉൽക്കണ്ഠയിൽ, പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശവും ഭീകരപ്രവർത്തനവും തമ്മിലുള്ള അതിർവരമ്പ് ഭരണകൂടം മായ്ച്ചു കളഞ്ഞു. ഇത് ജനാധിപത്യത്തിന് അപകടമാണ്.പ്രതിഷേധിക്കാനുള്ള അവകാശം പവിത്രമാണ്. ഭരണകൂടത്തിനെതിരെയുള്ള പ്രതിഷേധം സമാധാനപരവും അക്രമരഹിതവും ആയിരിക്കണം എന്നാണ് പ്രതീക്ഷ. എങ്കിലും പ്രതിഷേധങ്ങൾ നിയമം അനുവദിക്കുന്ന പരിധികൾ ലംഘിക്കാറുണ്ട്. സമാധാനപരമായ പ്രതിഷേധിക്കാൻ ഭരണഘടന ഉറപ്പു നൽകുന്ന പരിധികൾ ലംഘിച്ചാൽ പോലും അത് യു. എ. പി. എ നിയമം നിർവചിക്കുന്ന ഭീകരപ്രവർത്തനത്തിന്റെയോ ഗൂഢാലോചനയുടെയോ പരിധിയിൽ വരില്ല. തീവ്രവാദകുറ്റം ആരോപിക്കാവുന്ന ഒന്നും കുറ്റപത്രത്തിൽ ഇല്ല. ഇവർക്കെതിരെയുള്ള കുറ്റം ജനങ്ങളെ സംഘടിപ്പിച്ച് റോഡ് ഉപരോധിച്ചുവെന്നതാണ്. പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിക്ഷേധങ്ങൾ നിയമലംഘനമോ നിരോധിക്കപ്പെട്ടവയോ അല്ല.
ജാമ്യം ഒരു വർഷത്തിന് ശേഷം
യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത മൂവർക്കും ഒരു വർഷത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്.2020 മേയ് 20ന് ആസിഫും 24ന് നതാഷ നർവാളും ദേവാംഗന കലിതയും അറസ്റ്റിലായി. വിചാരണക്കോടതി ജാമ്യം തള്ളിയതിനെ തുടർന്നാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.
കേന്ദ്രസർക്കാർ എതിർപ്പ് തള്ളിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. യു.എ.പി.എ. കേസിൽ അറസ്റ്റിലായിരുന്ന സഫൂറ സർഗാറിനും നേരത്തേ കോടതി ജാമ്യം അനുവദിച്ചിരുന്നു. പതിനഞ്ചിലേറെ പേരാണ് യു.എ.പി.എ കേസിൽ തടവിൽ കഴിയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |