ന്യൂഡൽഹി: ഡൽഹി കലാപക്കേസിൽ പ്രതി ചേർക്കപ്പെട്ട വിദ്യാർത്ഥി നേതാക്കൾക്ക് ഡൽഹി ഹൈക്കോടതി അനുവദിച്ച ജാമ്യം തത്കാലം റദ്ദാക്കുന്നില്ലെന്ന് സുപ്രീംകോടതി. ഹൈക്കോടതി യു.എ.പി.എ നിയമത്തെക്കുറിച്ച് നടത്തിയ നീരിക്ഷണങ്ങൾ പുനഃപരിശോധിക്കേണ്ടി വരുമെന്ന് സുപ്രീംകോടതി ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു. 100പേജുള്ള ഹൈക്കോടതി വിധി രാജ്യത്തൊട്ടാകെ കോടതികളിലുള്ള നിരവധിക്കേസുകളുടെ നടപടിയെ സ്വാധീനിക്കാൻ തരത്തിലുള്ള നിയമങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഈ ഉത്തരവ് മറ്റ് കേസുകളിൽ ഒരു കീഴ്‌വഴക്കമായി തത്ക്കാലം പരിഗണിക്കേണ്ടെന്നും ബെഞ്ച് നിരീക്ഷിച്ചു. ഭരണഘടനാപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തെ ഭീകര പ്രവർത്തനമായി കണ്ട് യു.എ.പി.എ ചുമത്താനാകില്ലെന്നാണ് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനെതിരെ ഡൽഹി പൊലീസ് നൽകിയ അപ്പീലിലാണ് ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, വി. രാമസുബ്രമണ്യൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. ഒപ്പം സംഭവത്തിൽ വിശദീകരണം തേടി സുപ്രീംകോടതി വിദ്യാർത്ഥികൾക്ക് നോട്ടീസ് അയച്ചു. ജയിൽ മോചിതരായ ജാമിയ മിലിയ സർവകലാശാല വിദ്യാർത്ഥി ആസിഫ് ഇക്ബാൽ തൻഹ, ജെ.എൻ.യു വിദ്യാർത്ഥികളായ നടാഷ നർവാൾ, ദേവാംഗന കലിത എന്നിവർ നാലാഴ്ചയ്ക്കുള്ളിൽ വിശദീകരണം സമർപ്പിക്കണം. അടുത്തമാസം 19ന് കേസ് വീണ്ടും പരിഗണിക്കും.
ഡൽഹി പൊലീസിനായി സോളിസിറ്റർ ജനറൽ തുഷാർ മേത്തയും വിദ്യാർത്ഥികൾക്കായി മുതിർന്ന അഭിഭാഷകൻ കപിൽ സിബലും ഹാജരായി.
യു.എ.പി.എയിൽ വെള്ളം ചേർത്തെന്ന് എസ്.ജി.
വിദ്യാർത്ഥികൾക്ക് ജാമ്യം നൽകാൻ ഡൽഹി ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങൾ യു.എ.പി.എ നിയമത്തിൽ വെള്ളം ചേർക്കുന്നതിന് തുല്യമാണെന്നും കോടതി നിരീക്ഷണങ്ങൾ നിലവിൽ കീഴ്കോടതികളിലുള്ള കേസുകളിലും ബാധകമായേക്കാമെന്നും ഡൽഹി പൊലീസിനായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു.
ഹൈക്കോടതി ഉത്തരവിലെ കണ്ടെത്തൽ പ്രതികളെ കുറ്റവിമുക്തരാക്കുന്നതിന് തുല്യമാണ്. യു.എ.പി.എയുടെ 15-ാം വകുപ്പ് ഹൈക്കോടതി സ്വന്തം തീർപ്പിലൂടെ മാറ്റിസ്ഥാപിച്ചു.
അമേരിക്കൻ പ്രസിഡന്റ് രാജ്യം സന്ദർശിച്ചപ്പോൾ അരങ്ങേറിയ കലാപമാണിത്. ബോംബാക്രമണം നടത്തുന്നതും ജനങ്ങളെ വധിക്കുന്നതും എന്ന് മുതലാണ് പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യത്തിൽ ഉൾപ്പെടുത്തിയത്. കലാപത്തിൽ പൊലീസുകാരടക്കം 53 പേർ കൊല്ലപ്പെട്ടു. 700ഓളം പേർക്ക് പരിക്കേറ്റു. എന്നിട്ടും കലാപം ആസൂത്രണം ചെയ്തവർക്കെതിരെ യു.എ.പി.എ. ചുമത്തരുതെന്ന് പറയുന്നതെങ്ങനെ ന്യായമാകും. രാജ്യത്ത് എവിടെയെങ്കിലും ബോംബ് വച്ചശേഷം, ബോംബ് സ്ക്വാഡ് അത് നിർവീര്യമാക്കിയാൽ അക്രമികൾ കുറ്റവിമുക്തരാകുമോ? ഹൈക്കോടതിയുടെ വിധി അംഗീകരിക്കപ്പെട്ടാൽ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച സ്ത്രീയെപ്പോലും കുറ്റവിമുക്തയാക്കേണ്ടി വരും. കാരണം അവരും പ്രതിഷേധിക്കുകയായിരുന്നുവെന്ന് വാദിക്കും. അതിനാൽ വിദ്യാർത്ഥികളുടെ ജാമ്യം റദ്ദാക്കണമെന്നും ഡൽഹി പൊലീസ് വാദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |