ലക്‌നൗ: ഉത്തർപ്രദേശിൽ അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തനും മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനുമായ എ.കെ.ശർമയെ ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷനായി നിയമിച്ചു. ഉത്തർപ്രദേശ് അദ്ധ്യക്ഷൻ സ്വതന്ത്രദേവ് സിംഗാണ് ഇക്കാര്യം അറിയിച്ചത്.
ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്ക് ശേഷമാണ് ശർമയുടെ രാഷ്ട്രീയ നിയമനം. നേരത്തെ, യു.പി മന്ത്രിസഭാ പുനഃസംഘടനയിൽ നിയമസഭാ കൗൺസിൽ അംഗമായ എ.കെ.ശർമയ്ക്ക് മന്ത്രിസ്ഥാനം നൽകുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു.
സംസ്ഥാനത്തെ കൊവിഡ് സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ യോഗി സർക്കാരിന് വീഴ്ചയുണ്ടായെന്ന വിമർശനങ്ങളെ തുടർന്നാണ് മന്ത്രിസഭ പുനഃസംഘടന ചർച്ചയായത്. എന്നാൽ സംസ്ഥാന ഭരണ നേതൃത്വത്തിൽ മാറ്റമുണ്ടാകില്ലെന്ന് ബി.ജെ.പി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞയാഴ്ച ഡൽഹിയിലെത്തിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് എ.കെ.ശർമ്മ പുതിയ പദവിയിലേക്ക് എത്തുന്നത്.
1988 ബാച്ച് ഗുജറാത്ത് കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായ എ.കെ.ശർമ, സർവീസിൽ നിന്ന് സ്വയം വിരമിച്ച ശേഷം ഈ വർഷം ജനുവരിയിലാണ് ബി.ജെ.പിയിൽ ചേർന്നത്. ഉത്തർപ്രദേശിലെ മൗ ജില്ലയിൽ നിന്നുള്ള ശർമ പ്രധാനമന്ത്രി മോദിയുമായി അടുത്ത ബന്ധമുള്ളയാളാണ്. ഗുജറാത്തിൽ മോദിക്കൊപ്പം ശർമ ജോലിചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |