ന്യൂഡൽഹി : വാക്‌സിൻ സ്വീകരിക്കാൻ മടിച്ചു നിൽക്കരുതെന്നും വാക്‌സിനെതിരായ ദുഷ്പ്രചാരണങ്ങളെ തള്ളിക്കളയണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. ശാസ്ത്രത്തെയും ശാസ്ത്രജ്ഞരെയും വിശ്വസിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. 'മൻ കി ബാത്ത്" റേഡിയോ പ്രഭാഷണ പരമ്പരയുടെ 78-ാം പതിപ്പിൽ സംസാരിക്കുകയായിരുന്നു മോദി. താനടക്കം നിരവധി പേർ രണ്ട് ഡോസ് വാക്‌സിൻ എടുത്തു. 100 വയസുള്ള തന്റെ മാതാവും രണ്ട് ഡോസ് വാക്‌സിനെടുത്തു.
വാക്‌സിനേഷനിലൂടെ മാത്രമേ കൊവിഡിൽ നിന്ന് സുരക്ഷ നേടാനാകൂ. ദുഷ്പ്രചാരണം നടത്തുന്നവർ അത് ചെയ്തുകൊണ്ടേയിരിക്കട്ടെ. നമ്മൾ ചുമതല നിറവേറ്റണം. കൊവിഡ് ഭീഷണി ഇനിയും അവസാനിച്ചിട്ടില്ല. വാക്‌സിനേഷനിലും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മോദി പറഞ്ഞു.
കഴിഞ്ഞയാഴ്ച മരണമടഞ്ഞ ഒളിമ്പ്യൻ മിൽഖാ സിംഗുമായുള്ള കൂടിക്കാഴ്ചയും പ്രധാനമന്ത്രി സ്മരിച്ചു. ഒപ്പം ടോക്കിയോ ഒളിമ്പിക്‌സിൽ അമ്പെയ്ത്തിൽ യോഗ്യത നേടിയ ഏക ഇന്ത്യൻ വനിത ദീപിക കുമാരി, ഇന്ത്യൻ ഹോക്കി ടീം അംഗം നേഹ ഗോയൽ എന്നിവരുടെ കഠിനാദ്ധ്വാനത്തെയും അർപ്പണബോധത്തെയും പ്രധാനമന്ത്രി പ്രശംസിച്ചു.
കൊവിഡ് വ്യാപനം വർദ്ധിക്കുകയും ഡെൽറ്റ പ്ലസ് വകഭേദം ഇന്ത്യയിൽ സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. ഇതുവരെ ഇന്ത്യൻ ജനസംഖ്യയുടെ 5.6 ശതമാനം പേർക്ക് മാത്രമാണ് രണ്ട് ഡോസ് വാക്‌സിൻ ലഭ്യമായിട്ടുള്ളത്. വാക്‌സിനേഷൻ പദ്ധതി വിപുലമാക്കാൻ പ്രധാനമന്ത്രി നിർദ്ദേശം നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |