മുംബയ്: ഭീമകൊറെഗാവ് കേസിൽ വിചാരണത്തടവുകാരനായിരിക്കെ, ആശുപത്രിയിൽ വച്ച് അന്തരിച്ച മനുഷ്യാവകാശ പ്രവർത്തകനും ജസ്യൂട്ട് പുരോഹിതനുമായ ഫാദർ സ്റ്റാൻസ്വാമിയുടെ മൃതദേഹം സംസ്‌കരിച്ചു. ഇന്നലെ വൈകിട്ട് നാലിന് ബാന്ദ്രയിലെ ഈശോസഭയുടെ സെന്റ് പീറ്റേഴ്സ് പള്ളിയിൽ അന്ത്യ ശുശ്രൂഷാ ചടങ്ങുകൾ നടന്നു. തുടർന്ന് കൊവിഡ് പ്രോട്ടോകോൾ പ്രകാരം വൈദ്യുത ശ്മശാനത്തിൽ മൃതദേഹം സംസ്‌കരിച്ചു.
പുരോഹിതനുൾപ്പെടെ 20പേർ മാത്രം പങ്കെടുത്ത പള്ളിയിലെ ചടങ്ങ് ലൈവായി യുട്യൂബ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്തിരുന്നു. ആയിരക്കണക്കിനാളുകൾ വീഡിയോ ലിങ്ക് വഴി പങ്കെടുത്തു.
അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ചിതാഭസ്മം അദ്ദേഹം പ്രവർത്തിച്ചിരുന്ന റാഞ്ചി, ജാർഖണ്ഡ്, ജംഷഡ്പൂർ എന്നിവിടങ്ങളിലെത്തിക്കും.
സ്റ്റാൻസ്വാമിയുടെ ജന്മനാടായ തമിഴ്നാട്ടിലെ ട്രിച്ചി ജില്ലയിലെ വിരഗലൂർ ഗ്രാമത്തിൽ നിന്നുള്ളവർ വീഡിയോ കോൺഫറൻസിലൂടെ ചടങ്ങിൽ പങ്കെടുത്തു. 1890ൽ നിർമ്മിച്ച സ്റ്റാൻസ്വാമിയുടെ കുടുംബവീട്ടിൽ ഇന്ന് അദ്ദേഹത്തിന്റെ 89 വയസായ ജ്യേഷ്ഠൻ ഇരുദയസ്വാമിയും ഭാര്യയും മക്കളും കൊച്ചുമക്കളുമാണുള്ളത്. സ്റ്റാൻസ്വാമിക്ക് വേണ്ടി പ്രാദേശിക പള്ളിയിൽ പ്രത്യേക പ്രാർത്ഥന നടത്തി.
ആരോഗ്യകാരണങ്ങൾ മുൻനിറുത്തി നൽകിയ ജാമ്യഹർജിയിൽ ബോംബെ ഹൈക്കോടതി വാദം കേൾക്കുന്നതിനിടെയായിരുന്നു സ്റ്റാൻസ്വാമിയുടെ അന്ത്യം.
പാർക്കിൻസൺ രോഗബാധിതനായിരുന്ന ഫാദറിന് മതിയായ ചികിത്സ നൽകിയിരുന്നില്ലെന്ന് ആരോപണം ഉയർന്നിരുന്നു. ഭരണകൂട ഭീകരതയുടെ ഇരയാണ് ഫാ. സ്റ്റാൻ സ്വാമിയെന്നായിരുന്നു മനുഷ്യാവകാശ പ്രവർത്തകരും സാമൂഹ്യ, രാഷ്ട്രീയ നേതാക്കളും പ്രതികരിച്ചത്.
രാഷ്ട്രപതിക്ക് കത്തയച്ച് പ്രതിപക്ഷനേതാക്കൾ
ഭീമാ കൊറെഗാവ് കേസിൽ ജയിലിൽ കഴിയുന്നവരെ ഉടൻ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, എൻ.സി.പി നേതാവ് ശരദ് പവാർ, തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷ മമത ബാനർജി, സി.പി.എം. നേതാവ് സീതാറാം യെച്ചൂരി എന്നിവരുൾപ്പെടെ പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതി രാംനാഥ് കൊവിന്ദിന് കത്തയച്ചു. ഫാദർ സ്റ്റാൻസ്വാമി കസ്റ്റഡിയിലിരിക്കെ മരിച്ച പശ്ചാത്തലത്തിലാണിത്.
ഭീമ കൊറെഗാവ് കേസിലും രാഷ്ട്രീയ പ്രേരിതമായ മറ്റ് കേസുകളിലും പെട്ട് യു.എ.പി.എ, രാജ്യദ്രോഹം എന്നിവ ചുമത്തി ജയിലിലടച്ചിരിക്കുന്നവരെ മോചിപ്പിക്കണമെന്നാണ് കത്തിലെ ആവശ്യം. ഫാ. സ്റ്റാൻ സ്വാമിക്കെതിരെ കള്ളക്കേസ് ചുമത്തിയവർക്കെതിരെ നടപടി സ്വീകരിക്കാൻ കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |