ലക്‌നൗ: ഉത്തർപ്രദേശിൽ കൊടുംകുറ്റവാളി അജയ് എന്ന കാലിയ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ബുധനാഴ്ച യു.പി പൊലീസിന്റെ പ്രത്യേക ദൗത്യസംഘവും (എസ്.ടി.എഫ്) നോയിഡ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിടെ പൊലീസിനെതിരെ കാലിയയും കൂട്ടരും വെടിവയ്ക്കുകയായിരുന്നു. തിരികെ പൊലീസ് നടത്തിയ വെടിവയ്പിൽ കാലിയയ്ക്ക് പരിക്കേറ്റു. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കാലിയയെക്കുറിച്ച് വിവരം നൽകുന്നവർക്ക് നേരത്തെ 2.5ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ഇയാളിൽ നിന്ന് നാടൻതോക്കും വെടിയുണ്ടകളും പൊലീസ് പിടിച്ചെടുത്തു. കൂടാതെ ചുറ്റികയും വിവിധ രൂപത്തിലുള്ള ആണികളും കണ്ടെടുത്തു. ഉത്തർപ്രദേശിലും ഹരിയാനയിലും ബലാത്സംഗം, കവർച്ച തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ് കാലിയ.
നോയിഡ സെക്ടർ 14ൽ കാലിയ വരുമെന്ന വിവരം ലഭിച്ച പൊലീസ് സംഘം ഇവിടെ കാത്തിരിക്കുകയായിരുന്നു. പ്രതിയോട് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ പൊലീസിന് നേരേ വെടിയുതിർത്തെന്നാണ് എസ്.ടി.എഫ്. എ.എസ്.പി. രാജ്കുമാർ മിശ്ര പ്രതികരിച്ചത്. വൻ ക്രിമിനൽസംഘത്തെയാണ് കാലിയ നയിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഹൈവേകൾ കേന്ദ്രീകരിച്ച് കൊള്ള നടത്തുന്നതാണ് ഈ സംഘത്തിന്റെ പതിവ്. ഹൈവേകളിൽ അള്ളുവച്ച് വാഹനത്തിന്റെ ടയർ പഞ്ചറാക്കി യാത്രക്കാരെ കൊള്ളയടിക്കും. യാത്രക്കാരിൽ സ്ത്രീകളുണ്ടെങ്കിൽ അവരെ ബലാത്സംഗം ചെയ്യും.
2020 ജനുവരിയിൽ കാലിയയുടെ നേതൃത്വത്തിലുള്ള സംഘം ഹരിയാനയിലെ പൽവാലിൽ 14കാരിയെ ബലാത്സംഗം ചെയ്തിരുന്നു. 2019 ഒക്ടോബറിൽ യമുന എക്സ്‌പ്രസ് വേയിൽ 10 ലക്ഷം രൂപ കൊള്ളയടിച്ചു. ഇത്തരത്തിൽ ഒട്ടേറെ കേസുകളാണ് കാലിയയ്ക്കും സംഘത്തിനുമെതിരെ നിലവിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |