ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം ചർച്ചയ്ക്ക് വിളിച്ചാൽ സഹകരിക്കുമെന്നും അല്ലാത്ത പക്ഷം ഈ വരുന്ന 22 മുതൽ പാർലമെന്റിന് സമീപത്ത് പ്രതിഷേധം ആരംഭിക്കുമെന്നും ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത് വ്യക്തമാക്കി. വർഷകാല സമ്മേളനം ആരംഭിക്കുമ്പോൾ കർഷകർ പാർലമെന്റിന് മുമ്പിലെത്തി പ്രതിപക്ഷത്തോട് സഭാ നടപടികൾ തടസപ്പെടുത്താൻ ആവശ്യപ്പെടും. കർഷകർ പുറത്ത് പ്രതിഷേധിക്കും. കിസാൻമോർച്ചയുടെ ഭാഗമായ ഓരോ സംഘടനകളിൽ നിന്നും അഞ്ചുപേർ വീതം പ്രതിഷേധത്തിൽ അണിചേരും. ഓരോ ദിവസവും കുറഞ്ഞത് 200 പേർ പ്രതിഷേധത്തിൽ പങ്കെടുക്കും. കാർഷിക നിയമങ്ങൾക്കെതിരായ ശക്തമായ സന്ദേശമായി ഈ പ്രതിഷേധം മാറും.
ഇതിനായി പഞ്ചാബ്, ഹരിയാന, പടിഞ്ഞാറൻ യു.പി, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നായി കൂടുതൽ കർഷകർ ഡൽഹി അതിർത്തിയിലെ സമരകേന്ദ്രങ്ങളിലെത്തും. ഈ മാസം 19 മുതൽ ആഗസ്റ്റ് 13 വരെയാണ് പാർലമെന്റിന്റെ വർഷകാല സമ്മേളനം. ജൂലായ് 17ന് പ്രതിപക്ഷ പാർട്ടി നേതാക്കളെയും എം.പിമാരെയും അവരുടെ വസതികളിലെത്തി കാണുമെന്ന് കിസാൻ മോർച്ച നേതാക്കൾ അറിയിച്ചു. പ്രതിപക്ഷ നേതാക്കൾക്കും എം.പിമാർക്കും താക്കീത് കത്ത് നൽകും. പാർലമെന്റിലെ നിശബ്ദത അവസാനിപ്പിച്ച് കാർഷിക നിയമങ്ങൾക്കെതിരായി പൊരുതുക, അല്ലെങ്കിൽ എം.പി സ്ഥാനം ഉപേക്ഷിക്കുക എന്ന നിർദ്ദേശമാണ് കത്തിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |