ന്യൂഡൽഹി:ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലെ പ്രവേശനം സെപ്തംബർ 30തോടെ പൂർത്തിയാക്കാനും ഒക്ടോബർ 1ന് കോളേജുകൾ തുറന്ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ലാസുകൾ ആരംഭിക്കാനും സർവകലാശാലകൾക്ക് യു.ജി.സി നിർദ്ദേശം. പ്രവേശനം ഓൺലൈനായോ ഓഫ് ലൈനായോ പൂർത്തിയാക്കണം. സെപ്തംബർ 30ന് ശേഷവും ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം ഒക്‌ടോബർ 31 മുൻപ് നടത്തണം.
അവസാന വർഷ /സെമസ്റ്റർ വിദ്യാർത്ഥികൾക്ക് നിർബന്ധമായും പരീക്ഷ നടത്തണമെന്നും പരീക്ഷകൾ ഈ ആഗസ്റ്റ് 31നകം പൂർത്തിയാക്കണമെന്നും 2021- 22 അദ്ധ്യയന വർഷത്തെ അക്കാഡമിക് കലണ്ടറിൽ നിർദ്ദേശമുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഓൺലൈനായോ ഓഫ് ലൈനായോ പരീക്ഷ നടത്താം. അന്തിമ തീരുമാനം സർവകലാശാലയ്ക്കാണ്.
ഒന്നും രണ്ടും വർഷ വിദ്യാർത്ഥികൾക്ക് പരീക്ഷ ഉണ്ടാവില്ല. മുൻ പരീക്ഷകളുടെയും ഇന്റേണൽ പരീക്ഷകളുടെയും അടിസ്ഥാനത്തിൽ മൂല്യനിർണയം നടത്താം. ഇതിന് 2020ലെ മാർഗനിർദ്ദേശം പിൻതുടരാം. പുതിയ അദ്ധ്യയന വർഷം ആരംഭിക്കുന്നത് സംബന്ധിച്ച് യു.ജി.സി സെക്രട്ടറി രജനീഷ് ജെയിൻ വൈസ് ചാൻസലർമാർക്കും കോളജ് പ്രിൻസിപ്പൽമാർക്കും കത്തും അയച്ചിട്ടുണ്ട്.
മറ്റു നിർദ്ദേശങ്ങൾ
ജൂലായ് 31നകം പന്ത്രണ്ടാം ക്ലാസ് ഫലപ്രഖ്യാപനം പ്രതീക്ഷിക്കുന്നു. വൈകിയാൽ ഒക്‌ടോബർ 18ന് അദ്ധ്യയനം ആരംഭിക്കണം
ഒക്‌ടോബർ 31നകം അഡ്മിഷൻ റദ്ദാക്കിയാൽ ഫീസ് മുഴുവൻ തിരികെ നൽകണം
ഡിസംബർ 31ന് മുൻപാണ് പ്രവേശനം റദ്ദാക്കുന്നതെങ്കിൽ 1000 രൂപയിൽ താഴെ പ്രോസസിംഗ് ചാർജ് ഈടാക്കി ബാക്കി തിരികെ നൽകണം
യോഗ്യതാ സർട്ടിഫിക്കറ്റുകൾ ഡിസംബർ 31വരെ സമർപ്പിക്കാം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |