ന്യൂഡൽഹി: ബാഹുവിൽ (കൈകളിൽ) വാക്സിൻ കുത്തിവയ്ക്കുന്നവർ ബാഹുബലിയെ പോലെ കൊവിഡിനെ പ്രതിരോധിക്കാൻ ശക്തി നേടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒറ്റത്തവണ വാക്സിൻ എടുത്തവരണ് മിക്കവരും. എങ്കിലും കൊവിഡിനെതിരായ മാർഗനിർദേശങ്ങൾ പാലിക്കണം. വാക്‌സിൻ നൽകുന്നത് 'ബാഹു'വിലാണ് (കൈകൾ). അതിനാൽ അതെടുക്കുന്നവർ 'ബാഹുബലി' ആയി മാറുന്നു. കൊവിഡിനെതിരായ പോരാട്ടത്തിൽ ബാഹുബലിയാകാനുള്ള ഏക മാർഗമാണ് പ്രതിരോധകുത്തിവയ്പ്. കൊവിഡിനെതിരെ ഇന്ത്യയിൽ 40 കോടിയിലധികംപേർ 'ബാഹുബലി'യായി. അവരുടെ എണ്ണം അനുദിനം കൂടുകയാണ്.
ലോകത്തെ മുഴുവൻ ബാധിച്ച മഹാമാരിയെക്കുറിച്ച് പാർലമെന്റിൽ അർത്ഥവത്തായ സംവാദങ്ങൾ നടക്കണം. കൊവിഡിനെതിരായ പോരാട്ടത്തിൽ പുതിയ മാർഗങ്ങൾ കണ്ടെത്താൻ എല്ലാ എം.പിമാരും പ്രായോഗിക നിർദ്ദേശങ്ങൾ നൽകണം. പോരായ്മകൾ പരിഹരിച്ച് ഈ പോരാട്ടത്തിൽ നമുക്കൊന്നിച്ച് മുന്നോട്ട് പോകാം.
ഫലപ്രദമായ സംവാദങ്ങളിലൂടെ സർക്കാരിന് ജനങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയും. അതിനാൽ സഭാതലത്തിൽ ഏറ്റവും ബുദ്ധിമുട്ടുള്ളതും മൂർച്ചയേറിയതുമായ ചോദ്യങ്ങൾ ചോദിക്കാൻ എം.പിമാരോടും കക്ഷികളോടും അഭ്യർത്ഥിക്കുന്നു.
ഒപ്പം, സമാധാനപരമായ അന്തരീക്ഷത്തിൽ പ്രതികരിക്കാൻ സർക്കാരിനെ അനുവദിക്കുകയും വേണം. സത്യം ജനങ്ങളിൽ എത്തുമ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുക. അത് വികസനത്തിന്റെ വേഗത വർദ്ധിപ്പിക്കുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |