കൊൽക്കത്ത: ബംഗാളിലെ തെരുവുകളിൽ കാണപ്പെടുന്ന റിക്ഷാവാലകളിൽ നിന്നും വ്യത്യസ്തനാണ് സതേയ ദാസ്. അദ്ദേഹമൊരു പരിസ്ഥിതി പ്രേമിയാണെന്നതാണ് കാരണം. പ്രകൃതിസംരക്ഷണം ജീവിത ലക്ഷ്യമാക്കിയ സതേയ ദാസ് 'യമണ്ടനൊരു' യാത്രയിലാണ്.
പരിസ്ഥിതിയോടുള്ള തന്റെ പ്രണയം ലോകത്തെ അറിയിക്കാനും പ്രകൃതി സംരക്ഷണത്തിന്റെ പ്രധാന്യം ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്നതിനുമായി കൊൽക്കത്തയിൽ നിന്ന് സിയാച്ചിനിൻ അതിർത്തിയിലേക്കാണ് അദ്ദേഹത്തിന്റെ യാത്ര. ബൈക്കിലും കാറിലുമല്ല, സ്വന്തം സൈക്കിൾ റിക്ഷയിൽ!. അദ്ഭുതപ്പെടേണ്ട. ലഡാക്കിലേക്ക് രണ്ടുതവണ സൈക്കിൾ റിക്ഷയിൽ പോയിവന്ന അനുഭവത്തിന്റെ കരുത്തിലാണ് പുതിയ യാത്ര. ഇക്കുറി മണാലി വഴി പോയി ശ്രീനഗർ വഴി മടങ്ങും.
ഇക്കഴിഞ്ഞ ഞായറാഴ്ച തൃണമൂൽ കോൺഗ്രസ് എം.എൽ.എ തപാഷ് ചാറ്റർജി യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. 'ജലം, ഭൂമി, പ്രകൃതി എന്നിവയെ സംരക്ഷിക്കൂ' എന്നതാണ് യാത്രയുടെ മുദ്രാവാക്യം. വഴിയിൽ കണ്ടുമുട്ടുന്നവർക്ക് സമ്മാനിക്കാനായി 1000 മാസ്‌കുകളും സതേയ കരുതിയിട്ടുണ്ട്.
സതേയയുടെ ലഡാക്ക് യാത്ര 'ലഡാക്ക് ചലേ റിക്ഷാവാല' എന്ന പേരിൽ ഡോക്യുമെന്ററിയാക്കിയിരുന്നു. 65 ാമത് ദേശീയ ചലച്ചിത്ര വിഭാഗത്തിൽ ഇത് പുരസ്‌കാരം നേടി. സൈക്കിൾ റിക്ഷയിൽ സഞ്ചരിച്ച് ലഡാക്കിലെത്തിയ ഏക വ്യക്തിയാണ് സതേയ ദാസ്.
'2014ൽ ഞാൻ ശ്രീനഗർ വഴി ലഡാക്കിലെത്തിയിരുന്നു. ലോക സമാധാന സന്ദേശം ഉയർത്തിക്കാട്ടിയായിരുന്നു യാത്ര. 2007ൽ ആഗോള താപനത്തിന്റെ സന്ദേശം ഉയർത്തിക്കാട്ടിയായിരുന്നു മണാലിയിലേക്കുള്ള യാത്ര. യാത്രയിൽ 5000 വിത്തുകൾ കരുതിവച്ച്, വഴിയരികിൽ നട്ടിരുന്നു. ഇപ്പോൾ, 2021ൽ സിയാച്ചിൻ അതിർത്തിയിലേക്ക് പോകാനാണ് തീരുമാനം. ആഗോള താപനത്തോടൊപ്പം, ജലം, ഭൂമി, പ്രകൃതി സംരക്ഷണമാണ് സന്ദേശം.'- ദാസ് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |