ന്യൂഡൽഹി: ശ്‌മശാനത്തിൽ വെള്ളം എടുക്കാനെത്തിയ ഒൻപതു വയസുള്ള ദളിത് ബാലികയെ അവിടത്തെ പൂജാരിയും കൂട്ടാളികളും ചേർന്ന് കൂട്ടമാനംഭംഗം ചെയ്‌ത് കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കളുടെ അനുമതി ഇല്ലാതെ മൃതദേഹം ദഹിപ്പിച്ചതിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ മജിസ്‌ട്രേട്ട് അന്വേഷണം പ്രഖ്യാപിച്ചു. പെൺകുട്ടിയുടെ കുടുംബത്തിന് ഡൽഹി സർക്കാർ പത്തു ലക്ഷം രൂപ നൽകും.
ശ്മശാനത്തിലെ പൂജാരി രാധേശ്യാം അടക്കം നാലുപ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഞായറാഴ്ച നടന്ന അരുംകൊലയിലെ പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് വൻ പ്രതിഷേധം അരങ്ങേറുന്നതിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്നലെ പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചു. ജനത്തിരക്ക് കാരണം പെൺകുട്ടിയുടെ മാതാപിതാക്കളെ തന്റെ കാറിൽ ഇരുത്തിയാണ് രാഹുൽ ആശ്വസിപ്പിച്ചത്. കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് രാഹുൽ പിന്നീട് പറഞ്ഞു. പ്രശ്നത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ടു സി.പി.എം നേതാവ് വൃന്ദ കാരാട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കു കത്തയച്ചു.
പൊലീസ് പ്രതികൾക്ക് കൂട്ടെന്ന് മാതാവ്
മാനഭംഗത്തിന് ശേഷം തെളിവു നശിപ്പിക്കാനായി മൃതദേഹം ദഹിപ്പിക്കാൻ പൊലീസ് പ്രതികൾക്ക് കൂട്ടുനിന്നെന്ന് ബാലികയുടെ മാതാവ് ആരോപിച്ചു.പോസ്റ്റ്മാർട്ടം നടത്താതെ ദഹിപ്പിക്കുമ്പോൾ ചിതകെടുത്താൻ ശ്രമിച്ച ബന്ധുക്കളെയും പ്രദേശവാസികളെയും പൊലീസ് തടഞ്ഞു. പൊലീസിന് മുന്നിൽ പെൺകുട്ടിയുടെ പിതാവിനെ പ്രതികളുടെ ആളുകൾ മർദ്ദിച്ചിരുന്നു.
വാട്ടർ കൂളറിൽ കറന്റ്
ശ്മാശനത്തിലെ വാട്ടർ കൂളറിൽ നിന്ന് വെള്ളമെടുക്കുമ്പോൾ പെൺകുട്ടി ഷോക്കേറ്റു മരിച്ചു എന്നാണ് പ്രതികൾ പറയുന്നത്. ഫോറൻസിക് പരിശോധനയിൽ വാട്ടർ കൂളറിൽ ഷോക്കുണ്ടെന്ന് കണ്ടെത്തിയെന്ന് പൊലീസും പറയുന്നു.
ശ്മശാനത്തിലൊടുങ്ങിയ കുഞ്ഞ്
സ്ഥലം : ഡൽഹി കന്റോൺമെന്റ് പുരാനാ നംഗലിലെ ശ്മശാനം
ദിവസം : ആഗസ്റ്റ് 1 ഞായർ, വൈകിട്ട് അഞ്ച് മണി
അടുത്തുള്ള വാടക വീട്ടിൽ താമസിക്കുന്ന പെൺകുട്ടി ശ്‌മശാനത്തിലെ കൂളറിൽ നിന്ന് വെള്ളമെടുക്കാൻ പോകുന്നു
വൈകിട്ട് ആറു മണി : ശ്മശാനത്തിലെ പൂജാരി രാധേ ശ്യാം പെൺകുട്ടിയുടെ അമ്മയെ ശ്മശാനത്തിലേക്ക് വിളിക്കുന്നു. കൂളറിൽനിന്ന് വൈദ്യുതാഘാതമേറ്റ് പെൺകുട്ടി മരിച്ചെന്ന് അറിയിക്കുന്നു
അമ്മ നടത്തിയ പരിശോധനയിൽ മൃതദേഹത്തിൽ കൈത്തണ്ടയിലും കൈമുട്ടിലും പൊള്ളലേറ്റ പാടുകൾ, ചുണ്ടുകൾക്ക് നീല നിറം.
പെൺകുട്ടിയുടെ മൃതദേഹവുമായി കുടുംബം പുറത്തു കടക്കാൻ ശ്രമിക്കുന്നു. പൂജാരി രാധേശ്യാം (55), സഹായികളായ ലക്ഷ്മി നാരായൺ (48), കുൽദീപ് കുമാർ (63), പ്രദേശവാസിയായ മുഹമ്മദ് സലീം (49) എന്നിവർ തടയുന്നു
പോസ്റ്റ്‌മോർട്ടം ചെയ്താൽ കുട്ടിയുടെ അവയവങ്ങൾ മോഷ്ടിക്കപ്പെടുമെന്ന് കുടുംബത്തെ തെറ്റിദ്ധരിപ്പിക്കുന്നു
മൃതദേഹം ദഹിപ്പിക്കുന്നു
നാട്ടുകാർ പൊലീസിൽ അറിയിക്കുന്നു.
ട്വിറ്റർ ഇന്ത്യയ്ക്ക് നോട്ടീസ്
ബാലികയുടെ കുടുംബത്തിന്റെ ചിത്രം നീക്കാൻ ദേശീയ ബാലാവകാശ കമ്മിഷൻ ട്വിറ്റർ ഇന്ത്യയ്ക്ക് നോട്ടീസ് നൽകി. രാഹുൽ ഗാന്ധിയാണ് പെൺകുട്ടിയുടെ മാതാപിതാക്കൾക്കൊപ്പമുള്ള ചിത്രം ട്വിറ്ററിൽ പങ്ക് വച്ചത്. പെൺകുട്ടിയെ തിരിച്ചറിയാനാവും വിധം മാതാപിതാക്കളുടെ ചിത്രം പങ്ക് വച്ചത് പോക്സോ നിയമത്തിന്റെ ലംഘനമായതിനാൽ രാഹുൽ ഗാന്ധിക്കു തന്നെ മുന്നറിയിപ്പു നൽകി ഫോട്ടോ ഡിലീറ്റ് ചെയ്യണമെന്നാണ് നിർദ്ദേശം. പോക്സോയ്ക്കു പുറമേ ബാലാവകാശ സംരക്ഷണ നിയപ്രകാരവും പെൺകുട്ടിയെ തിരിച്ചറിയുന്ന ചിത്രങ്ങളോ വിവരങ്ങളോ മാദ്ധ്യമത്തിൽ പങ്കു വയ്ക്കുന്നത് കുറ്റകരമാണെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി.
'അവർക്കു നീതിയല്ലാതെ മറ്റൊന്നും വേണ്ട. നീതി ഉറപ്പാക്കാൻ ഞങ്ങൾക്ക് ആകും".
- രാഹുൽ ഗാന്ധി, കോൺഗ്രസ് എം.പി.
'അവൾക്കു പകരമായി ഒന്നുമാകില്ല. കുടുംബത്തിന് നിയമസഹായം ലഭ്യമാക്കും".
- അരവിന്ദ് കേജ്രിവാൾ, ഡൽഹി മുഖ്യമന്ത്രി
'ഡൽഹി പൊലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലായിട്ടും ഇത്ര വൈകിയും മന്ത്രി ഇപെടാത്തതിൽ അത്ഭുതമുണ്ട്".
- വൃന്ദ കാരാട്ട്, സിപിഎം നേതാവ്
അടിയന്തിര പ്രമേയത്തിന് ഹൈബി ഈഡൻ എം.പി.
സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് ഹൈബി ഈഡൻ എം. പി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ദളിതർക്കെതിരെയുള്ള അതിക്രമങ്ങൾ അനുദിനം വർദ്ധിക്കുകയാണെന്നും ഹാഥ്രസിലും ബൽറാംപൂരിലും ഇപ്പോൾ ഡൽഹിയിലെ നംഗലിലും നടന്ന ദളിത് പെൺകുട്ടികളുടെ മാനഭംഗ കേസുകൾ രാജ്യത്തെ ദളിതരുടെ ദയനീയ അവസ്ഥ വെളിപ്പെടുത്തുന്നതാണെന്ന് നോട്ടീസിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |