ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഗോഗ്രയിലെ പട്രോളിംഗ് പോയിന്റ് 17എയിൽ (പി.പി.17എ) മുഖാമുഖം നിന്ന സൈന്യത്തെ ഇന്ത്യയും ചൈനയും പിൻവലിച്ചു. താത്കാലിക നിർമ്മാണങ്ങൾ പൊളിച്ചു പൂർവസ്ഥിതി പുനഃസ്ഥാപിച്ചു. ജൂലായ് 31ന് ഇരുരാജ്യങ്ങളുടെയും കമാൻഡമാർ തയ്യാറാക്കിയ ധാരണപ്രകാരണമാണ് പിന്മാറ്റം.
2020 മേയ് മുതൽ നിയന്ത്രണ രേഖയ്ക്ക് ഇരുവശത്തും മുഖാമുഖം നിന്ന സൈന്യങ്ങളെ ആഗസ്റ്റ് 4, 5 തീയതികളിലാണ് പിൻവലിച്ചത്. സൈന്യങ്ങൾ സ്ഥിരം പോസ്റ്റുകളിൽ നിലയുറപ്പിച്ചു.
ഘട്ടംഘട്ടമായി പരസ്പരം വിവരങ്ങൾ കൈമാറിയാണ് സേനാപിൻമാറ്റം നടത്തിയതെന്ന് കരസേന അറിയിച്ചു. നിയന്ത്രണരേഖയെ മാനിക്കുമെന്നും ഏകപക്ഷീയമായി മാറ്റം വരുത്തില്ലെന്നും ഇരുപക്ഷവും ധാരണയിലെത്തി. പാംഗോംഗിൽ സേനകളെ പിൻവലിച്ച ശേഷമുള്ള നിർണായക പിന്മാറ്റമാണിത്. കിഴക്കൻ ലഡാക്കിലെ മറ്റ് തർക്കമേഖലകളിൽ നിന്നുള്ള സേനാ പിൻമാറ്റത്തിന് ശ്രമങ്ങൾ തുടരും.
2020 ഏപ്രിൽ
കിഴക്കൻ ലഡാക്കിലെ 3,488കി.മീ അതിർത്തിയിലെ ഗാൽവൻ താഴ്‌വര, പാംഗോംഗ് തടാകം, ഗോഗ്ര, ഹോട്ട്സ്‌പ്രിംഗ്, ഡെപ്‌സാംഗ് പ്രദേശങ്ങളിൽ ചൈനീസ് സൈന്യം കടന്നു കയറി.
പാംഗോംഗ് തടാകത്തിന് വടക്ക് ഫിംഗർപോയിന്റ് നാല് വരെ കയറിയ ചൈനീസ് സൈന്യം ഇന്ത്യ അംഗീകരിച്ച പട്രോളിംഗ് മേഖലയായ ഫിംഗർ 8ലേക്ക് മടങ്ങി. ഇന്ത്യൻ സൈന്യം ഫിംഗർ 3ലെ സ്ഥിരം പോസ്റ്റ് ആയ ധാൻ സിംഗ് ഥാപാ പോസ്റ്റിലേക്കും മടങ്ങി.
പാംഗോംഗ് തടാകത്തിന് തെക്ക് കൈലാസ് റേഞ്ച് പിടിക്കാനുള്ള ചൈനീസ് പട്ടാളത്തിന്റെ ശ്രമം ഇന്ത്യ വിഫലമാക്കിയ മേഖലയിലും സേനാ പിൻമാറ്റം.
ഹോട്ട്സ‌്പ്രിംഗ്: പട്രോളിംഗ് പോയിന്റുകളായ പി.പി 14, പി.പി 15 എന്നിവിടങ്ങളിൽ നിന്ന് നേരിയ പിൻമാറ്റം.
ഗാൽവൻ സംഘർഷം
2020 ജൂൺ 15ന് ഇരുപക്ഷവും ഏറ്റുമുട്ടി. കേണൽ സന്തോഷ് ബാബു അടക്കം 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. തങ്ങളുടെ നാല് സൈനികർ മരിച്ചെന്ന് ചൈനയുടെ ഭാഷ്യം. 35 ചൈനീസ് ഭടന്മാർ മരിച്ചെന്ന് അമേരിക്കൻ ഇന്റലിജൻസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |