ന്യൂഡൽഹി: തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ലോക്ക് ചെയ്ത നടപടിക്ക് പിന്നാലെ ഇന്ത്യയിലെ രാഷ്ട്രീയ പ്രക്രിയയിൽ ട്വിറ്റർ ഇടപെടുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
ട്വിറ്റർ ഇപ്പോൾ നിഷ്പക്ഷമായൊരു പ്ലാറ്റ്‌ഫോം അല്ല. കേന്ദ്ര സർക്കാർ പറയുന്നതാണ് അവർ അനുസരിക്കുന്നത്. ട്വിറ്ററിന്റേത് രാജ്യത്തിന്റെ ജനാധിപത്യ ഘടനയ്‌ക്കെതിരായ ആക്രമണമാണെന്നും ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയിൽ രാഹുൽ പറഞ്ഞു.
'19–20 മില്യൻ ആളുകളാണ് ട്വിറ്ററിൽ എന്നെ പിന്തുടരുന്നത്. അഭിപ്രായം പറയാനുള്ള അവകാശമാണ് നിങ്ങൾ ഇല്ലാതാക്കുന്നത്. നിഷ്പക്ഷമായ പ്ലാറ്റ്‌ഫോമാണ് ട്വിറ്ററെന്ന ആശയത്തെയാണ് ഇല്ലാതാക്കുന്നത്. രാഷ്ട്രീയ മത്സരത്തിൽ ഭാഗം പിടിക്കുന്നതിന്റെ പ്രത്യാഘാതങ്ങൾ ട്വിറ്ററിനുണ്ടാകും. കേന്ദ്രസർക്കാരിനോടു വിധേയത്വമുള്ള കമ്പനിയെന്ന നിലയ്ക്ക് നമ്മുടെ രാഷ്ട്രീയം നിർവചിക്കാൻ അവരെ അനുവദിക്കണോ? നമ്മുടെ രാഷ്ട്രീയം നമ്മൾ തന്നെ നിർവചിക്കണോ? അതാണ് ചോദ്യം. രാജ്യത്ത് ജനാധിപത്യം ആക്രമിക്കപ്പെടുകയാണ്. പാർലമെന്റിൽ ഞങ്ങൾക്ക് സംസാരിക്കാൻ അവസരം ലഭിക്കുന്നില്ല. മാദ്ധ്യമങ്ങളെയും നിയന്ത്രിക്കുന്നു. ട്വിറ്ററിൽ നിലപാടറിയിക്കാൻ സാധിക്കുമെന്നാണ് കരുതിയത്. അത് തെറ്റിപ്പോയെന്നും' രാഹുൽ പറഞ്ഞു.
ഡൽഹിയിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് ബാലികയുടെ കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്തുന്ന ചിത്രങ്ങൾ പങ്കുവച്ചതിനാണ് രാഹുൽ ഗാന്ധിയുടെ അക്കൗണ്ട് ട്വിറ്റർ സസ്‌പെൻഡ് ചെയ്തത്. ശേഷം രാഹുൽ ഗാന്ധിയെ പിൻതുണച്ചെത്തിയ ഒരു ഡസനോളം കോൺഗ്രസ് നേതാക്കളുടെയും ആയിരത്തോളം കോൺഗ്രസ് പ്രവർത്തകരുടെ അക്കൗണ്ടുകളും ട്വിറ്റർ മരവിപ്പിച്ചു.
രാഹുലിനെ പരിഹസിച്ച് ബി.ജെ.പി എം.പി. തേജസ്വി സൂര്യ അടക്കമുള്ളവർ രംഗത്തെത്തി. പീഡനത്തിനിരയായി മരിച്ച ബാലികയുടെ മാതാപിതാക്കളുടെ ചിത്രം ട്വിറ്റിൽ പങ്ക് വച്ചത് ആവിഷ്‌കാര സ്വാതന്ത്ര്യമാണെന്ന് പറഞ്ഞ് രാഹുലിന് രക്ഷപ്പെടാനാകില്ലെന്നും രാഹുൽ ആകെ കൂടി സജീവമായിരുന്ന ട്വിറ്ററിൽ നിന്ന് കൂടി അദ്ദേഹത്തെ പുറത്താക്കിയെന്നും തേജസ്വി സൂര്യ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |