ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ പുതിയ സാഹചര്യങ്ങളും ഇന്ത്യക്കാരെ അടക്കം ഒഴിപ്പിക്കുന്നത് സംബന്ധിച്ചും വിശദീകരിക്കാൻ കേന്ദ്ര സർക്കാർ വ്യാഴാഴ്ച സർവകക്ഷി യോഗം വിളിച്ചു.
സഭാ നേതാക്കളെ സ്ഥിതിവിശേഷങ്ങൾ ധരിപ്പിക്കാൻ പ്രധാനമന്ത്രി നിർദ്ദേശിച്ചതു പ്രകാരമാണ് യോഗം വിളിക്കുന്നതെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അറിയിച്ചു. താലിബാൻ കാബൂളിൽ പ്രവേശിച്ച ശേഷമുള്ള സാഹചര്യങ്ങളും ഇന്ത്യയുടെ നിലപാടുകളും ഒഴിപ്പിക്കലും വിദേശകാര്യമന്ത്രാലയം വിശദീകരിക്കും. വ്യാഴാഴ്ച രാവിലെ 11ന് പാർലമെന്റ് അനക്സിൽ യോഗം ചേരുമെന്നും നേതാക്കളെ ഇ മെയിൽ വഴി ക്ഷണിച്ചിട്ടുണ്ടെന്നും പാർലമെന്ററികാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷിയും അറിയിച്ചു.
146 പേർ കൂടി തിരിച്ചെത്തി
അഫ്ഗാനിൽ നിന്ന് യു.എസ്-നാറ്റോ വിമാനങ്ങളിൽ നേരത്തേ ദോഹയിലെത്തിച്ച 146 പേരെ കൂടി ഇന്നലെ ഇന്ത്യയിൽ കൊണ്ടുവന്നു. ആഗസ്റ്റ് 14 മുതൽ ദോഹയിൽ കൊണ്ടുവന്ന് ക്യാമ്പുകളിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. 104 പേർ വിസ്താര വിമാനത്തിലും 30പേർ ഖത്തർ എയർവെയ്സിലും 11പേർ ഇൻഡിഗോയിലും ഒരാൾ എയർ ഇന്ത്യാ വിമാനത്തിലുമാണ് വന്നത്. കാബൂളിലെ വിവിധ ബഹുരാഷ്‌ട്ര കമ്പനികളിൽ ജോലി ചെയ്യുന്നവരാണിവർ. തിരിച്ചെത്തിച്ചവരുടെ എണ്ണം ഇതോടെ 700 കടന്നു.
താലിബാൻ തിരിച്ചുവരുമെന്ന് ഉറപ്പായപ്പോൾത്തന്നെ രാജ്യം വിടാൻ തയ്യാറായി ഇരിക്കണമെന്ന് ഇന്ത്യൻ എംബസിയിൽ നിന്ന് നിർദ്ദേശം ലഭിച്ചിരുന്നതായി മടങ്ങിയെത്തിയവർ പറഞ്ഞു. 14നാണ് ദോഹയിലേക്ക് കൊണ്ടുപോയതെന്ന് മടങ്ങിയെത്തിയ സുനിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |