പാഞ്ച്ഷീറും പിടിക്കാൻ താലിബാൻ
സേനാ പിന്മാറ്റം 31നകം പൂർത്തിയാക്കാൻ യു.എസിന് താലിബാന്റെ അന്ത്യശാസനം
കാബൂൾ: അഫ്ഗാനിസ്ഥാനിൽ പുതിയ സർക്കാർ രൂപീകരിക്കാനുള്ള അവസാനഘട്ട ചർച്ചകളിലേക്ക് താലിബാൻ നീങ്ങവെ, ഭീകരർക്കെതിരെ ശക്തമായ പ്രതിഷേധവുമായി അഫ്ഗാൻ ജനത.
അഫ്ഗാന്റെ വടക്കൻ മേഖലയിൽ ആരംഭിച്ച പ്രതിഷേധം കാബൂൾ അടക്കമുള്ള പ്രവിശ്യകളിലേക്ക് വ്യാപിച്ചു. ഒറ്റയ്ക്കും കൂട്ടമായും ജനങ്ങൾ തെരുവിലേക്കിറങ്ങുന്നതിൽ വിറളിപൂണ്ട ഭീകരർ തോക്ക് കൊണ്ട് പ്രതിഷേധത്തെ അമർച്ച ചെയ്യുകയാണ്. ഇതുവരെ 200ഓളം പ്രതിഷേധകരെ ഭീകരർ കൊലപ്പെടുത്തിയെന്നും റിപ്പോർട്ടുകളുണ്ട്.
താലിബാന് മുന്നിൽ മുട്ടുമടക്കാത്ത അഫ്ഗാനിലെ ഏക പ്രവിശ്യയായ പാഞ്ച്ഷീർ വളഞ്ഞ ഭീകരരെ നേരിടാൻ കുട്ടികളടക്കം തോക്കുമായി രംഗത്തിറങ്ങി. പഞ്ച്ഷീർ താഴ്വരയ്ക്ക് സമീപം ബാദഖ്‌സ്താൻ, തഖാർ, അന്ദരബ് എന്നിവിടങ്ങളിൽ താലിബാൻ പോരാളികളെ വിന്യസിച്ചു. അഫ്ഗാൻ മുൻ വൈസ് പ്രസിഡന്റ് അമറുല്ല സാലിഹിന്റെയും,, മരണമടഞ്ഞ താലിബാൻ വിരുദ്ധ പോരാളി അഹമ്മദ് ഷാ മസൂദിന്റെ മകൻ അഹമ്മദ് മസൂദിന്റെയും നേതൃത്വത്തിലുള്ള താലിബാൻ വിരുദ്ധ സേനയും ഭീകരരുമായി അന്ദരബില്ലിൽ നടന്ന പോരാട്ടത്തിൽ 300ഓളം താലിബാൻകാർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്.
ഫജ്റ് മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ താലിബാന്റെ ബനു ജില്ലാ തലവനും കൂട്ടാളികളായ മൂന്ന് പേരും ഉൾപ്പെടെ 50 പേരും, അഫ്ഗാൻ സേനയിലെ ഒരാളും കൊല്ലപ്പെട്ടു. അതിനിടെ പ്രാദേശിക സേനയുമായുള്ള പോരാട്ടത്തിൽ കഴിഞ്ഞയാഴ്ച നഷ്ടമായ വടക്കൻ അഫ്ഗാനിലെ ബഗ്‌ലാൻ പ്രവിശ്യയിലെ ബനോ, ദെഹ് സലേഹ്, പുൽ ഇ ഹെസാർ എന്നീ ജില്ലകളുടെ നിയന്ത്രണം താലിബാൻ പിടിച്ചെടുത്തു.
ഘനിക്ക് പൊതുമാപ്പ്
രാജ്യം വിട്ട മുൻ പ്രസിഡന്റ് അഷ്റഫ് ഘനി, വൈസ് പ്രസിഡന്റ് അമറുള്ള സാലിഹ് എന്നിവർക്ക് പൊതുമാപ്പ് നൽകിയതായി താലിബാൻ പ്രഖ്യാപിച്ചു. താലിബാനെതിരെ പ്രവർത്തിച്ച എല്ലാവർക്കും മാപ്പ് നല്കുന്നതായും രാജ്യം വിട്ടവർക്ക് എപ്പോൾ വേണമെങ്കിലും തിരിച്ചു വരാമെന്നും വ്യക്തമാക്കി.
അതേസമയം, അമേരിക്ക സൈനിക പിന്മാറ്റം ആഗസ്റ്റ് 31നകം പൂർത്തിയാക്കണമെന്ന് താലിബാൻ
അന്ത്യശാസനം നൽകിയിട്ടുണ്ട്.
സാമ്പത്തിക ഉപരോധത്തിന് ജി- 7
താലിബാനെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തണമെന്ന ബ്രിട്ടന്റെ ആവശ്യം ഇന്നത്തെ ജി 7 രാജ്യങ്ങളുടെ ഉച്ചകോടി ചർച്ച ചെയ്യും. ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അദ്ധ്യക്ഷനായ ജി7 ഗ്രൂപ്പിൽ അമേരിക്ക, ഇറ്റലി, ഫ്രാൻസ്, ജർമനി, ജപ്പാൻ, കാനഡ എന്നീ രാജ്യങ്ങളാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |