തിരുവനന്തപുരം:തദ്ദേശീയമായി വികസിപ്പിച്ചെടുത്ത, വ്യോമസേനയുടെ വജ്രായുധമായ തേജസ് യുദ്ധവിമാനങ്ങൾ പരിശീലനത്തിനായി താഴ്‌ന്നു പറന്ന് തലസ്ഥാനത്തെ പ്രകമ്പനം കൊള്ളിച്ചു. ശബ്‌ദാതിവേഗത്തിൽ പറക്കുന്ന തേജസ് ആദ്യമായാണ് കേരളത്തിലെത്തുന്നതും ജനവാസമേഖലയിൽ ഇത്രയും താഴ്‌ന്നുപറക്കുന്നതും. ഇന്നലെ രാവിലെ ഒമ്പതോടെ കോയമ്പത്തൂരിലെ സുളൂർ വ്യോമസേനാകേന്ദ്രത്തിൽ നിന്നെത്തിയ രണ്ട് പോർവിമാനങ്ങൾ അരമണിക്കൂറിലേറെ തലസ്ഥാനത്തിനു മുകളിൽ വട്ടമിട്ടുപറന്ന ശേഷം തിരികെപ്പോയി. പോർവിമാനങ്ങളുടെ ഇരമ്പൽ തലസ്ഥാനവാസികളെ ആകാംക്ഷാഭരിതരാക്കി.
തിരുവനന്തപുരം ആസ്ഥാനമായ ദക്ഷിണ വ്യോമകമാൻഡിന്റെ ഭാഗമാണ് തേജസ് പോർവിമാനങ്ങളെങ്കിലും തിരുവനന്തപുരം വിമാനത്താവള പരിസരത്ത് പക്ഷിക്കൂട്ടത്തിന്റെ ഭീഷണിയുള്ളതിനാൽ ഇവിടെ ഇറങ്ങാനാവില്ല. തേജസിന്റെ അതിശക്തമായ എൻജിനുകൾ പക്ഷികളെ വലിച്ചടുപ്പിക്കാനും അവയുമായി കൂട്ടിയിടിച്ച് തകരാനുമിടയുണ്ട്. യുദ്ധവിമാനങ്ങൾ തഞ്ചാവൂരിലും സൂളൂരിലുമാണ് സൂക്ഷിക്കുന്നത്. സുളൂരിലെ 18-ാം നമ്പർ സ്ക്വാഡ്രനാണ് (ഫ്ലൈയിംഗ് ബുള്ളറ്റ്സ്) തേജസ് പറത്തി തിരുവനന്തപുരത്തെത്തിയത്. ഡി.ആർ.ഡി.ഒ രൂപകൽപ്പന ചെയ്ത തേജസ് നിർമ്മിക്കുന്നത് ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്കൽസാണ്.
താലിബാൻ ഭീഷണിയുടെ പശ്ചാത്തലത്തിൽ അതിർത്തികളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പോർവിമാനങ്ങളുടെ പറക്കൽ. ഇതിനുപുറമെ
ശ്രീലങ്കയിലും മാലെദ്വീപിലും ചൈനീസ്, പാക് സാന്നിദ്ധ്യം വർദ്ധിക്കുന്നതും ആശങ്കയാണ്. തിരുവനന്തപുരത്തു നിന്ന് 380.19കിലോമീറ്റർ അകലെയാണ് ശ്രീലങ്ക. തമിഴ്നാട്ടിനും ശ്രീലങ്കയ്ക്കുമിടയിലെ കൊടിയക്കാരൈ തുറമുഖമുപയോഗിച്ച് ചൈനീസ് സഹായത്തോടെ ഐ.എസ്.ഐ വൻതോതിൽ ആയുധമെത്തിക്കുന്നതായി കണ്ടെത്തിയതിനു പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത്ത് ഡോവൽ തിരുവനന്തപുരത്തും കന്യാകുമാരിയിലുമെത്തിയിരുന്നു. വ്യോമാക്രമണ ഭീഷണി നേരിടാൻ ഇന്ത്യൻ ഉപദ്വീപിന്റെ വ്യോമ പ്രതിരോധ നിയന്ത്റണത്തിനായി ഇന്റഗ്രേറ്റഡ് എയർ കമാൻഡ്-കൺട്രോൾ സിസ്റ്റം ദക്ഷിണവ്യോമസേന സജ്ജമാക്കിയിട്ടുണ്ട്.
ആകാശപ്പോരാളി
ഏറ്റവും ഭാരം കുറഞ്ഞ സൂപ്പർസോണിക് യുദ്ധവിമാനം. കരയിലേക്കും ആകാശത്തേക്കും കടലിലേക്കും മിസൈലുകൾ, റോക്കറ്റുകൾ, ലേസർ ബോംബുകൾ ഉപയോഗിച്ച് ആക്രമിക്കാം
ദ്രുതഗതിയിൽ തിരിഞ്ഞുമറിയാനുള്ള ശേഷിയുണ്ട്. മൂന്നുടൺ ആയുധങ്ങൾ വഹിക്കാം. പറക്കലിനിടെ ഇന്ധനം നിറയ്ക്കാനാവും. കൂടുതൽ ദൃശ്യപരിധിയും കൃത്യതയുമുള്ള റഡാർ
പുതിയ തേജസിൽ ദീർഘദൂര, ഹ്രസ്വദൂര മിസൈലുകളുണ്ട്. സഞ്ചരിക്കുന്ന പ്രദേശത്തിന്റെ ഡിജിറ്റൽ 2ഡി, 3ഡി ഭൂപടങ്ങളുപയോഗിച്ച് അവലോകനം സാദ്ധ്യം
വിമാനവാഹിനികപ്പലിൽ തേജസിന് ഇറങ്ങാനാവും. ചെറിയ റൺവേയിൽ ഉരുക്കുവടത്തിന്റെ സഹായത്തോടെ പൊടുന്നനെ പിടിച്ചു നിറുത്തുന്ന അറസ്റ്റഡ് ലാൻഡിംഗ് സാദ്ധ്യം
വേഗം
2205 കി.മീ (മണിക്കൂറിൽ)
ഭാരം
8.5ടൺ
ഉയരം
4.4.മീറ്റർ
വില
309കോടി
തേജസിന്റേത് പരിശീലനപറക്കലായിരുന്നു. താഴ്ന്നു പറന്നതിനാലാണ് ജനങ്ങൾ അറിഞ്ഞത്.
-പ്രതിരോധ വക്താവ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |