സുപ്രീംകോടതിയുടെ ചോദ്യം
ന്യൂഡൽഹി: പൊതു താത്പര്യമുള്ള വിഷയങ്ങളിലെ കത്തുകളും നിവേദനങ്ങളും അപേക്ഷയായി പരിഗണിച്ച് ഉത്തരവിറക്കാൻ ഹരിത ട്രൈബ്യൂണലിന് അധികാരമില്ലേ സുപ്രീം കോടതി ആരാഞ്ഞു. പൊതുപ്രവർത്തകന്റെ പരാതിയിൽ സ്വമേധയാ എടുത്ത കേസിൽ ദേശീയ ഹരിത ട്രൈബ്യൂണൽ ക്വാറി ദൂര പരിധി നിശ്ചയിച്ച് ഇറക്കിയ ഉത്തരവിനെതിരെ സംസ്ഥാന സർക്കാരും ക്വാറി ഉടമകളും നൽകിയ ഹർജികളിലാണ് ജസ്റ്റിസ്‌മാരായ എ. എം ഖാൻവിൽക്കർ, ഹൃഷികേശ് റായ്, സി. ടി രവികുമാർ എന്നിവരുടെ ബെഞ്ച് ഇക്കാര്യം ആരാഞ്ഞത്.
സ്വമേധയാ എടുത്ത കേസിൽ ഉത്തരവിറക്കാൻ ട്രൈബ്യൂണലിന് അധികാരമില്ലെന്നും ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ക്വാറി ഉടമകളുടെ അഭിഭാഷകർ വാദിച്ചു. എന്നാൽ പ്രധാനമന്ത്രിയുടെ ഓഫീസിന് ലഭിച്ച നിവേദനം ട്രൈബ്യൂണലിന് കൈമാറിയതാണെന്നും അത് അപേക്ഷയായി പരിഗണിച്ച് ഉത്തരവിടാൻ ട്രൈബ്യൂണലിന് അധികാരമില്ലേ എന്നും കോടതി ചോദിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിന് പരാതി നൽകിയ വ്യക്തി തന്നെ ട്രൈബ്യൂണലിലും കത്ത് അയച്ചിരുന്നതായും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. നാളെ അമിക്കസ് ക്യുറി ആനന്ദ് ഗ്രോവറിന്റെയും സംസ്ഥാന സർക്കാരിന്റെയും വാദം നടക്കും.
50 മീറ്റർ മാറി പാറപൊട്ടിക്കാം
ഖനനം നിയന്ത്രിക്കാനുള്ള 1957 ലെ നിയമം അടിസ്ഥാനമാക്കി സർക്കാർ തയ്യാറാക്കിയ ചട്ടങ്ങൾ പ്രകാരം ജനവാസ കേന്ദ്രങ്ങളിൽ ഉൾപ്പെടെ അമ്പത് മീറ്റർ മാറി പാറ പൊട്ടിക്കാം എന്നാണ് കേരളത്തിന്റെ നിലപാട്. ഈ ചട്ടത്തിന്റെ സാധുത ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. ചട്ടം നിലനിൽക്കുമ്പോൾ അതിലെ വ്യവസ്ഥയ്ക്ക് എതിരെ ഉത്തരവ് ഇറക്കാൻ ദേശീയ ഹരിത ട്രൈബ്യൂണലിന് അധികാരമില്ലെന്നാണ് കേരളത്തിന്റെ വാദം.
സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ച് ഖനനം നടത്തുന്ന ക്വാറികൾ ജനവാസ കേന്ദ്രങ്ങളിൽ നിന്ന് 200 മീറ്റർ അകലെ മാത്രമേ പ്രവർത്തിക്കാവൂ എന്ന ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കിയ കേരള ഹൈക്കോടതി വിധി സുപ്രീം കോടതി കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തതിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |