ന്യൂഡൽഹി: പരിസ്ഥിതി വിഷയങ്ങളിൽ വിശാലമായ അധികാരമുണ്ടെങ്കിലും പൊതു താത്പര്യമുള്ള വിഷയങ്ങളിലെ കത്തുകളും നിവേദനങ്ങളും അപേക്ഷയായി പരിഗണിച്ച് സ്വമേധയാ കേസ് എടുത്ത് ഉത്തരവിറക്കാൻ ദേശീയ ഹരിത ട്രൈബ്യൂണലിന് അധികാരമില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സുപ്രീംകോടതിയെ അറിയിച്ചു.
അമിക്കസ് ക്യൂറി ആനന്ദ് ഗ്രോവറും ഇതേ നിലപാട് കോടതിയെ അറിയിച്ചു. 2010ലെ ഹരിത ട്രൈബ്യൂണൽ നിയമത്തിന് മുമ്പത്തെ പരിസ്ഥിതി ട്രൈബ്യൂണൽ നിയമത്തിൽ സ്വമേധയാ കേസെടുക്കാൻ അധികാരം ഉണ്ടായിരുന്നു. എൻ.ജി.ടി. നിയമത്തിൽ ഈ അധികാരം ഒഴിവാക്കിയെന്നും അദ്ദേഹം അറിയച്ചു.
അധികാരമില്ലെന്ന് കേരളവും
സംസ്ഥാന സർക്കാരിന്റെ ചട്ടങ്ങൾ നിലനിൽക്കുന്നതിനാൽ ട്രൈബ്യൂണലിന് ക്വാറി ദൂരപരിധി വിഷയം പരിഗണിക്കാൻ അധികാരമില്ലെന്ന് കേരളവും സുപ്രീം കോടതിയിൽ വ്യക്തമാക്കി. 2015ലെ ചട്ടങ്ങളിൽ ജനവാസകേന്ദ്രവും ക്വാറിയുമായുള്ള കുറഞ്ഞ ദൂരപരിധി അൻപത് മീറ്ററാണ്. ദൂരപരിധി വിഷയത്തിൽ ക്വാറി ഉടമകളുടെ നിലപാടിനോട് സർക്കാർ യോജിച്ചു. ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കിയ കേരള ഹൈക്കോടതി ഹർജികൾ തിരികെ ട്രൈബ്യൂണലിന് വിടണമെന്ന് നിർദേശിച്ചത് അനുവദിക്കരുതെന്നും സർക്കാർ വ്യക്തമാക്കി. അടുത്ത ചൊവ്വാഴ്ചയും വാദം തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |