ചെന്നൈ: അണ്ണാത്തെ സിനിമയുടെ മോഷൻ പോസ്റ്റർ റിലീസിനോടനുബന്ധിച്ച് നടൻ രജനികാന്തിന്റെ കട്ടൗട്ടിൽ ആരാധകർ ആടിനെ അറുത്ത് രക്താഭിഷേകം നടത്തിയ സംഭവത്തിൽ നടനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി.
തമിഴ്‌വേന്ദൻ എന്ന അഭിഭാഷകനാണ് പരാതി നൽകിയത്. മൃഗബലി നടത്തിയതിന് രജനിക്കെതിരെ കേസെടുക്കണമെന്നാണാവശ്യം.
തിരുച്ചിറപ്പള്ളിയിലാണ് സംഭവം. അണ്ണാത്തയുടെ മോഷൻപോസ്റ്റർ റിലീസിനോടനുബന്ധിച്ച സൂപ്പർസ്റ്റാറിന്റെ കൂറ്റൻ കട്ടൗട്ട് ഉയർത്തിയാണ് തിരുച്ചിറപ്പള്ളിയിലെ രജനി രസികർ മൻട്രം പ്രവർത്തകർ ആഘോഷം നടത്തിയത്. നടന് കണ്ണുതട്ടാതിരിക്കാൻ രക്താഭിഷേകവും നടത്തി. ആട്ടിൻകുട്ടിയെ ജനമധ്യത്തിൽവച്ച് അറുത്തശേഷമായിരുന്നു രക്താഭിഷേകം. ഇതിന്റെ ദൃശ്യങ്ങൾ ആരാധകർ തന്നെ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചു.
ഇതോടെ പ്രതിഷേധം ശക്തമായി. നടപടി ക്രൂരതയാണെന്നും പൊതുസ്ഥലത്ത് വച്ചുള്ള ഇത്തരം പ്രവർത്തി സ്ത്രീകൾക്കും കുട്ടികൾക്കും ഇടയിൽ ഭീതിയുണ്ടാക്കിയെന്നും പരാതിയിൽ പറയുന്നു. ആരാധകരെ നിയന്ത്രിക്കാത്ത നടനാണ് പ്രശ്നങ്ങൾക്ക് കാരണം. സംഭവം മാദ്ധ്യമങ്ങളിൽ വ്യാപകമായി റിപ്പോർട്ട് ചെയ്തിട്ടും നടപടിയെ അപലപിക്കുന്നതിനുപകരം രജനീകാന്ത് മൗനം പാലിച്ചു. ഇതിനാൽ രജനീകാന്തിനെതിരെ നടപടിയെടുക്കണമെന്നാണ് പരാതിയിൽ പറയുന്നത്.
കർശന നടപടി ആവശ്യപ്പെട്ട് മൃഗസംരക്ഷണ സംഘടനായ പെറ്റയും രംഗത്തെത്തിയിട്ടുണ്ട്. 2018ൽ രജനികാന്ത് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച സമയത്തും ആരാധകർ വ്യാപകമായി മൃഗബലി നടത്തിയത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
ക്ഷേത്രങ്ങളിലും ഇറച്ചിക്കടകളിലും മറ്റും ജീവികളെ കൊല്ലുന്നതിന് പ്രത്യേക മറയുണ്ട്. എന്നാൽ രജനികാന്തിന്റെ ആരാധകർ പട്ടാപ്പകൽ നടുറോഡിൽവച്ചാണ് ആടിനെ കൊന്ന് ചോര കട്ടൗട്ടിൽ ഒഴിച്ചത്. പ്രാകൃതമായ ഇത്തരം പ്രവൃത്തികൾ അനുവദിക്കരുത്.
- അഡ്വ. തമിഴ്‌വേന്ദൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |