ചെന്നൈ: മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയിൽ പരാജയപ്പെടുമോയെന്ന് ഭയന്ന് തമിഴ്നാട് അരിയല്ലൂരിൽ ടി പെരൂർ സാത്തംപാടിയിൽ കനിമൊഴി (16) ജീവനൊടുക്കി. രാവിലെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് വിദ്യാർത്ഥിനിയെ കണ്ടെത്തിയത്. പിന്നാക്ക വിഭാഗത്തിൽപ്പെട്ട കനിമൊഴി, അഭിഭാഷക ദമ്പതികളായ കരുണാനിധിയുടെയും വിജയലക്ഷ്മിയുടെയും ഇളയമകളാണ്.
പരീക്ഷയ്ക്ക് ശേഷം വിദ്യാർത്ഥിനി കടുത്ത മാനസിക സമ്മർദത്തിലായിരുന്നെന്ന് മാതാപിതാക്കൾ പറഞ്ഞു.
പ്ലസ്ടു പരീക്ഷയിൽ 600ൽ 562 മാർക്ക് നേടിയ കനിമൊഴി, നീറ്റ് പരീക്ഷയ്ക്ക് വിജയിക്കാനാവില്ലെന്ന് ഭയന്നു. ഇക്കാര്യം മാതാപിതാക്കളോട് പറഞ്ഞിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
നീറ്റ് പരീക്ഷാപ്പേടിയിൽ കഴിഞ്ഞ മൂന്നുദിവസത്തിനിടെ തമിഴ്നാട്ടിലെ രണ്ടാമത്തെ ആത്മഹത്യയാണിത്. കഴിഞ്ഞ ഞായറാഴ്ച സേലം സ്വദേശിയായ ധനുഷും (20) ജീവനൊടുക്കിയിരുന്നു. കഴിഞ്ഞ ദിവസം തമിഴ്നാടിനെ നീറ്റിൽനിന്ന് ഒഴിവാക്കാനുള്ള ബിൽ നിയമസഭയിൽ പാസാക്കിയിരുന്നു. 12-ാം ക്ലാസിലെ മാർക്ക് അടിസ്ഥാനമാക്കി മെഡിക്കൽ പ്രവേശനം നടത്തണമെന്നാണ് ബിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |