മുംബയ്: കവിയും ഗാനരചയിതാവുമായ ജാവേദ് അക്തർ നൽകിയ മാനനഷ്ടക്കേസിൽ ബോളിവുഡ് നടി കങ്കണ റണൗട്ട് അന്ധേരി മെട്രോപൊളിറ്റൻ കോടതിയിൽ നേരിട്ട് ഹാജരായി. ഇത്തവണ നേരിട്ട് ഹാജരായില്ലെങ്കിൽ കങ്കണയ്ക്കെതിരെ വാറണ്ട് പുറപ്പെടുവിക്കുമെന്ന് കോടതി കഴിഞ്ഞ തവണ മുന്നറിയിപ്പ് നൽകിയിരുന്നു.
കേസ് പരിഗണിക്കുന്ന മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ആർ.ആർ. ഖാനിൽ വിശ്വാസം നഷ്ടപ്പെട്ടെന്നും കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നും കങ്കണ ആവശ്യപ്പെട്ടു. കേസിൽ ഹാജരാകാതിരുന്ന കങ്കണയ്ക്കെതിരെ കടുത്ത നിലപാടാണ് ജസ്റ്റിസ് ആർ.ആർ. ഖാൻ സ്വീകരിച്ചത്.
ജാവേദ് അക്തർ തന്നെ അകാരണമായി ഭീഷണിപ്പെടുത്തുന്നുവെന്നും മാനസികമായി പീഡിപ്പിക്കുന്നുവെന്നും കാട്ടി കൗണ്ടർ കേസും നൽകി.
നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ടെലിവിഷൻ ചാനലിൽ അർണബ് ഗോസാമിക്ക് നൽകിയ അഭിമുഖത്തിൽ കങ്കണ റണാവത്ത് അനാവശ്യമായി തന്റെ പേര് വലിച്ചിഴച്ചെന്നും അത് തന്നെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതായിരുന്നെന്നും കാട്ടിയാണ് ജാവേദ് അക്തർ കോടതിയെ സമീപിച്ചത്. കേസിൽ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ട് നേരത്തെ കങ്കണ നൽകിയ ഹർജി ബോംബെ ഹൈക്കോടതി തള്ളിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |