ന്യൂഡൽഹി: ലഖിംപൂർ ഖേരിയിൽ കർഷകർക്ക് നേരെ നടന്നത് സർക്കാരിന്റെ ആസൂത്രിത അക്രമമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഒരു കേന്ദ്രമന്ത്രിയും മകനുമാണ് ആരോപണ വിധേയർ.
കർഷകരെ കാണാൻ ശ്രമിക്കുന്ന എല്ലാ നേതാക്കളെയും യു.പി സർക്കാർ തടയുകയാണ്. ഒരു കാരണവുമില്ലാതെ ഇന്റർനെറ്റ് വിച്ഛേദിച്ചു. ചൊവ്വാഴ്ച ലക്‌നൗവിലെത്തിയ പ്രധാനമന്ത്രി ലഖിംപൂർ ഖേരി എന്തുകൊണ്ട് സന്ദർശിച്ചില്ല. സംഘർഷത്തിന്റെ ആസൂത്രകനായ കേന്ദ്രമന്ത്രിക്കെതിരെ ഇതുവരെ നടപടി എടുത്തില്ല. പ്രതിപക്ഷത്തിന്റെ ചുമതലയാണ് ഞങ്ങൾ നിർവഹിക്കുന്നത്. നീതിക്കായി സർക്കാരിൽ സമ്മർദ്ദം ചെലുത്തുകയാണ്. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബഘേലിനെ ലക്‌നൗ വിമാനത്താവളത്തിൽ തടഞ്ഞ നടപടിയെയും രാഹുൽ വിമർശിച്ചു. 144-ാം വകുപ്പ് പ്രഖ്യാപിച്ചതിനാലാണ് അദ്ദേഹത്തെ തടഞ്ഞതെന്ന് പറയുന്നു. പക്ഷേ, അദ്ദേഹം ഒറ്റയ്ക്കാണ് സന്ദർശനത്തിനെത്തിയത്. ജനാധിപത്യം രാജ്യത്ത് നിലനിൽക്കുന്നുണ്ടെന്ന് ബോദ്ധ്യപ്പെടുത്താനാണ് ലഖിംപൂരിലേക്ക് പോകുന്നതെന്നും രാഹുൽ എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കർഷകരുടെ അവകാശങ്ങൾ കേന്ദ്രം ആസൂത്രിതമായി കവർന്നെടുക്കുകയാണ്. അതാണ് കർഷകർ പ്രതിഷേധിക്കാൻ കാരണം. ഇപ്പോൾ ആസൂത്രിതമായി കർഷകരെ കൊലപ്പെടുത്തുകയാണ്. കർഷകരുടെ ശക്തി തിരിച്ചറിയാത്ത സർക്കാരാണിത്. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും കൈപ്പിടിയിലാക്കാൻ സർക്കാർ ശ്രമിക്കുകയാണ്. ഏകാധിപത്യമാണ് രാജ്യത്ത് നിലനിൽക്കുന്നത്. ഉത്തർപ്രദേശിൽ നടക്കുന്നത് പുതിയ തരം രാഷ്ട്രീയമാണ്. കുറ്റകൃത്യങ്ങൾ ചെയ്യുന്നവർ പുറത്തും ഇരകൾ ജയിലിലുമാണെന്നതാണ് അതിന്റെ പ്രത്യേകത. ഇത് ഏകാധിപത്യമാണ്. പ്രിയങ്ക ഗാന്ധിയോട് മോശമായ സമീപനമാണുണ്ടായത്. അതൊന്നും പ്രശ്നമല്ല ഞങ്ങളുടെ കുടുംബം അതെല്ലാം ശീലിച്ചിരിക്കുന്നുവെന്നും രാഹുൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |