ന്യൂഡൽഹി: ലഹരിക്കേസിൽ അറസ്റ്റിലായ ബോളിവുഡ് നടൻ ഷാരൂഖ്ഖാന്റെ മകൻ ആര്യൻഖാന്റെ മൗലികാവകാശങ്ങൾ പോലും ലംഘിക്കപ്പെടുന്ന സാഹചര്യത്തിൽ കേസിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ശിവസേന നേതാവ് കിഷോർ തിവാരി സുപ്രീംകോടതിയെ സമീപിച്ചു.
എൻ.സി.ബി നടപടികൾ പ്രതികാരത്തിന്റെ ഭാഗമാണെന്നാണ് പരാതി. ലഹരി വിരുദ്ധ കേസുകൾ അന്വേഷിക്കുന്ന ഏജൻസി കഴിഞ്ഞ രണ്ട് വർഷമായി സിനിമാ, മോഡലിംഗ് മേഖലയിലുള്ളവരെയും മറ്റ് സെലിബ്രിറ്റികളെയും ബോധപൂർവം ലക്ഷ്യമിടുകയാണ്. മുതിർന്ന എൻ.സി.ബി ഉദ്യോഗസ്ഥന്റെ ഭാര്യ സിനിമാരംഗത്ത് പരാജയപ്പെട്ടതാണ് പ്രതികാര ബുദ്ധിയോടെയുള്ള നീക്കത്തിന് പിന്നിലെന്നാണ് ആരോപണം.
സത്യം പുറത്തുകൊണ്ട് വരാൻ കോടതിയുടെ മേൽനോട്ടത്തിൽ എൻ.സി.ബിക്കെതിരെ അന്വേഷണം വേണമെന്നും കിഷോർ ആവശ്യപ്പെട്ടു. എൻ.സി.ബി. ഉദ്യോഗസ്ഥന്റെ ഭാര്യ സിനിമാ മേഖലയിലെ മറ്റുള്ളവരിൽനിന്ന് കടുത്ത മത്സരം നേരിടുകയാണെന്നും ഹർജിയിൽ ആരോപിക്കുന്നു.
എൻ.സി.ബി സോണൽ ഡയറക്ടർ സമീർ വാങ്ക്ഡെയുടെ ഭാര്യ മറാഠി സിനിമ രംഗത്ത് പ്രവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് ശിവസേനാനേതാവിന്റെ ആരോപണമെന്നാണ് വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |