ന്യൂഡൽഹി: മതപരിവർത്തനം നടത്തിയെന്നാരോപിച്ച് ഉത്തർപ്രദേശിൽ കന്യാസ്ത്രീകൾക്കെതിരെ വീണ്ടും ആക്രമണം. മിർപ്പൂർ മിഷണറി സ്‌കൂളിലെ പ്രിൻസിപ്പൽ അടക്കമുള്ള കന്യാസ്ത്രീകളാണ് ഹിന്ദുയുവവാഹിനി പ്രവർത്തകരുടെ മർദ്ദനത്തിനിരയായത്. ശേഷം പൊലീസ് സ്‌റ്റേഷനിൽ തടഞ്ഞ് വച്ച കന്യാസ്ത്രീകളെ മോചിപ്പിക്കാനെത്തിയ വൈദികനെതിരെ യു.പിയിലെ മൗ പൊലീസ് കേസെടുക്കുകയും ചെയ്തു.
കഴിഞ്ഞ പത്തിനാണ് ഉർസുലിൻ ഫ്രാൻസിസ്‌കൻ സഭയിലെ അംഗങ്ങളായ സിസ്റ്റർ ഗ്രേയ്സ് മൊണ്ടെയ്‌റോ (മിർപൂർ കാത്തലിക് മിഷൻ സ്‌കൂൾ പ്രിൻസിപ്പൽ), സിസ്റ്റർ റോഷ്നി മിഞ്ച് ( അദ്ധ്യാപിക) എന്നിവരെയും സ്‌കൂളിലെ ഡ്രൈവറെയും ബജ്‌റംഗ്‌ദൾ, ഹിന്ദു യുവവാഹിനി പ്രവർത്തകർ ആക്രമിച്ചത്. അസുഖബാധിതനായ പിതാവിനെ കാണാൻ ജാർഖണ്ഡിലേക്ക് പുറപ്പെടാനെത്തിയ സിസ്റ്റർ റോഷിനി മിഞ്ചിനെ യാത്രഅയയ്ക്കാൻ ബസ് സ്റ്റാൻഡിലെത്തിയപ്പോഴാണ് സംഭവം.
വാരാണസിലേക്കുള്ള ബസിന്റെ സമയം തിരക്കുന്നതിനായി സിസ്റ്റർ റോഷ്നി ബസ് സ്റ്റാൻഡിലേക്ക് പോയപ്പോൾ സിസ്റ്റർ ഗ്രേസും ഡ്രൈവറും കാറിൽ ഇരിക്കുകയായിരുന്നു. ആസമയം ഇരച്ചെത്തിയ അക്രമി സംഘം ഇവരെ കാറിൽ നിന്ന് വലിച്ചിറക്കി മർദ്ദിക്കുകയായിരുന്നു.
ശേഷം വാഹനത്തിന്റെ താക്കോൽ ബലംപ്രയോഗിച്ച് കൈക്കലാക്കി, കന്യാസ്ത്രീകളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മണിക്കൂറുകളോളം പൊലീസ് സ്‌റ്റേഷനിൽ തടഞ്ഞു വച്ച ഇവരെ ഇൻദാരയിലെ സെന്റ് ജോസഫ്സ് ഇന്റർ കോളേജ് പ്രിൻസിപ്പൽ ഫാ. ബർത്തലോമിസ് മിഞ്ച് എത്തിയ ശേഷമാണ് വിട്ടയച്ചത്. എന്നാൽ, പിറ്റേദിവസം മതപരിവർത്തനം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി വൈദികനെതിരെ കേസെടുത്തു. അക്രമികളെ കണ്ടാൽ തിരിച്ചറിയാമെന്ന് കന്യാസ്ത്രീകൾ വ്യക്തമാക്കിയിട്ടും യു.പി പൊലീസ് ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല.
സംഭവദിവസം മൗ ജില്ലയിൽ പ്രാർത്ഥനയ്‌ക്കെത്തിയ പ്രൊട്ടസ്റ്റന്റ് വിഭാഗത്തിൽപ്പെട്ടവരെയും ബജ്‌രംഗദൾ, ഹിന്ദുയുവവാഹിനി പ്രവർത്തകർ ആക്രമിച്ചിരുന്നു. പാസ്റ്റർ എബ്രാഹാം ഷക്കീൽ, ഭാര്യ പ്രതിഭ എന്നിവരുൾപ്പെടെ ഏഴു പേരെ ബലമായി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്നും പരാതിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |