ന്യൂഡൽഹി: അരുണാചൽ പ്രദേശ് അതിർത്തിയിൽ ചൈന സൈനിക വിന്യാസം ശക്തമാക്കുന്നതായി റിപ്പോർട്ട്. അതിർത്തി മേഖലയായ അസാഫിലയിലും ലംഗ്ഗ്രോ ലാ, ബും ലാ അടക്കമുള്ള പ്രദേശങ്ങളിലുമാണ് ചൈന നിർമ്മാണ പ്രവർത്തനങ്ങളും പട്രോളിംഗും വർദ്ധിപ്പിച്ചത്.
ആർ.എ.എൽ.പിമേഖലയായി പരിഗണിക്കുന്ന അരുണാചൽ പ്രദേശിലെ മേഖലയിൽ റോഡുകൾക്ക് പുറമേ, തുരങ്കങ്ങളുടെ നിർമ്മാണം, താമസസ്ഥലങ്ങൾ, സൈനികർക്ക് പിന്തുണ നൽകാൻ മറ്റ് അനുബന്ധ സൗകര്യങ്ങളും ചൈന വികസിപ്പിക്കുന്നുണ്ട്. കഴിഞ്ഞ മാസങ്ങളിൽ സുബൻസിരി പ്രദേശത്തിന് എതിർവശത്ത് തുരങ്കങ്ങളുടെ നിർമ്മാണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കമേംഗ് പ്രദേശം ഒഴികെയുള്ള സംസ്ഥാനത്തിന്റെ ബാക്കി ഭാഗങ്ങളെയാണ് സൈന്യം ആർ.എ.എൽ.പി. എന്ന് വിളിക്കുന്നത്.
നിരീക്ഷണം ശക്തമാക്കി കരസേന
സാഹചര്യം ഇന്ത്യ സസൂക്ഷമം നിരീക്ഷിക്കുന്നുണ്ടെന്ന് ലഫ്.ജനറൽ മനോജ് പാണ്ഡേ പറഞ്ഞു. തവാംഗ് സെക്ടറിൽ ഇന്ത്യ പ്രതിരോധം ശക്തിപ്പെടുത്തി.കഴിഞ്ഞ രണ്ട് വർഷത്തോളമായി ഈ മേഖലയിൽ ചൈന സൈനിക സാന്നിദ്ധ്യം വർദ്ധിപ്പിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കമേംഗ് നദിയുടെ നിറം മാറി : മീനുകൾ ചത്തുപൊങ്ങി
അരുണാചലിലെ കമേംഗ് നദിയിൽ പെട്ടെന്നുണ്ടായ നിറം മാറ്റത്തിലും തുടർന്ന് ആയിരക്കണക്കിന് മീനുകൾ ചത്ത് പൊങ്ങിയതിലും ചൈനക്കെതിരെ ആരോപണവുമായി പ്രദേശവാസികൾ. കറുത്ത നിറത്തിലും മഞ്ഞ നിറത്തിലുമാണ് നദി ഒഴുകുന്നത്. ഇതിന് കാരണം അതിർത്തിയിൽ ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളാണെന്ന് സെപ്പ ഗ്രാമ നിവാസികളുടെ ആരോപണം. ഈ സാഹചര്യത്തിൽ മീനുകൾ കഴിക്കരുതെന്ന നിർദേശം അധികൃതർ നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |