ന്യൂഡൽഹി :കൊവിഡ് മഹാമാരി കാലത്ത് അർപ്പണബോധത്തോടെ പ്രവർത്തിച്ച കൊവിഡ് യോദ്ധാക്കളെ അഭിനന്ദിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. പരിമിതിക്കുള്ളിൽ നിന്നാണ് രാജ്യം കൊവിഡിനെതിരെ പോരാടിയതെന്ന് ഗവർണർമാരുടെയും ലെഫ്.ഗവർണർമാരുടെയും സമ്മേളനത്തിൽ രാഷ്ട്രപതി പറഞ്ഞു.
'രണ്ട് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് കണ്ടുമുട്ടുന്നത്. ഞങ്ങളുടെ കൊവിഡ് യോദ്ധാക്കൾ ഈ മഹാമാരിയെ ചെറുക്കാൻ സമർപ്പണത്തോടെ പ്രവർത്തിച്ചു. 108 കോടിയിലധികം പേർക്ക് വാക്സിൻ നൽകി, രാജ്യത്തുടനീളം കുത്തിവയ്പ്പ് ഡ്രൈവ് തുടരുകയാണ്. ലോക രാജ്യങ്ങളെയും ഇന്ത്യ സഹായിച്ചു.'- അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരും സമ്മേളനത്തിൽ പങ്കെടുത്തു. രാഷ്ട്രപതി കോവിന്ദിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന നാലാമത്തെ സമ്മേളനമാണ് ഇന്നലെ രാഷ്ട്രപതി ഭവനിൽ നടന്നത്.ഗവർണർമാരുടെ ആദ്യ സമ്മേളനം രാഷ്‌ട്രപതി ഭവനിൽ 1949 ലാണ് നടന്നത്. ഇന്ത്യയുടെ അവസാനത്തെ ഗവർണർ ജനറലായിരുന്ന സി. രാജഗോപാലാചാരിയുടെ അദ്ധ്യക്ഷതയിലായിരുന്നു അത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |