ശ്രീനഗർ:ജമ്മുകാശ്‌മീരിലെ ഹൈദർപ്പോരയിൽ ഇന്നലെ സുരക്ഷാസേന നടത്തിയ ഓപ്പറേഷനിൽ ഒരു പാകിസ്ഥാൻ ഭീകരനും മൂന്ന് കൂട്ടാളികളും കൊല്ലപ്പെട്ടു.
ഭീകര ഗ്രൂപ്പായ ലഷ്‌കറെ തയ്ബയുടെ പോഷക സംഘടനയായ ദ റസിസ്റ്റൻസ് ഫ്രണ്ടിലെ അംഗമായ ഹൈദരാണ് കൊല്ലപ്പെട്ട ഭീകരനെന്ന് കാശ്മീർ ഐ.ജി. വിജയകുമാർ വ്യക്തമാക്കി.ഹൈദർക്ക് ഒളിത്താവളം ഒരുക്കിയ ഡോ. മുദാസിർ ഗുൽ, അയാളുടെ കമ്പ്യൂട്ടർ സെന്റർ പ്രവർത്തിച്ച കെട്ടിടത്തിന്റെ ഉടമ അൽത്താഫ് അഹമ്മദ് ഭട്ട്, കമ്പ്യൂട്ടർ സെന്ററിലെ ജീവനക്കാരനും ഹൈദറിന്റെ ആജ്ഞാനുവർത്തിയുമായ ആമിർ അഹമ്മദുമാണ് കൊല്ലപ്പെട്ടത്. മുദാസിർ ഗുൽ ദന്തഡോക്ടറാണ്. ആറ് കമ്പ്യൂട്ടറുകളുള്ള അനധികൃത കോൾ സെന്ററാണ് ഇയാൾ നടത്തിയിരുന്നത്. ഇവിടം ഭീകര പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ഇയാൾ ഭീകരർക്ക് സാമ്പത്തിക സഹായം നൽകുന്നതിനൊപ്പം സാധി സാമഗ്രികൾ എത്തിക്കുന്ന വ്യക്തി ആയിരുന്നു.
ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് രണ്ട് പിസ്റ്റളുകളും ആറ് മൊബൈൽ ഫോണുകളും കമ്പ്യൂട്ടറുകളും കണ്ടെടുത്തു.
സ്ഥലത്തെ ഭീകരസാന്നിദ്ധ്യത്തെ പറ്റി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസും സി. ആർ. പിയും സൈന്യവും സംയുക്തമായി കെട്ടിടം വളയുകയായിരുന്നു. കെട്ടിടത്തിൽ ഒളിച്ചിരുന്ന ഭീകരർ സേനയ്‌ക്ക് നേരെ തുരുതുരാ വെടിവച്ചു. സേന തിരിച്ചു വെടിവച്ചതിലാണ് നാല് പേരും കൊല്ലപ്പെട്ടത്.
അന്ത്യകർമങ്ങൾക്കായി ഇരുവരുടെയും മൃതദേഹം വേണമെന്ന് കുടുംബങ്ങൾ ആവശ്യപ്പെട്ടെങ്കിലും ക്രമസമാധാന പ്രശ്നമുള്ളതിനാൽ സാദ്ധ്യമല്ലെന്ന് സേന
വ്യക്തമാക്കി.
ഞായറാഴ്ച വൈകിട്ട് ശ്രീനഗറിൽ ചില കേന്ദ്രങ്ങളിൽ സുരക്ഷാസേന തെരച്ചിൽ നടത്തുന്നതിനിടെ ഭീകരർ നടത്തിയ വെടിവയ്പിൽ പൊലീസുകാരന് പരിക്കേറ്റിരുന്നു.
കഴിഞ്ഞ ദിവസം ബെമിനയിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടിരുന്നു. നഗരത്തിൽ ചാവേർ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്ന ഭീകരസംഘത്തിന്റെ ഭാഗമായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു.
അന്വേഷിക്കണം: മുഫ്തി
ശ്രീനഗറിലെ വ്യവസായിയുടെയും ജീവനക്കാരന്റെയും കൊലപാതകം അന്വേഷിക്കണമെന്ന് ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ആവശ്യപ്പെട്ടു.
'നിരപരാധികളായ സാധാരണക്കാരെ മനുഷ്യകവചങ്ങളായി ഉപയോഗിക്കുക, അവരെ കൊല്ലുക, പിന്നെ സൗകര്യപൂർവം അവരെ ഭീകരരെ സഹായിക്കുന്നവരെന്ന് മുദ്രകുത്തുക. സത്യം പുറത്തുകൊണ്ടുവരാനും ഈ രീതി അവസാനിപ്പിക്കാനും ജുഡിഷ്യൽ അന്വേഷണം നടത്തണം.- മുഫ്തി ട്വീറ്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |