ന്യൂഡൽഹി: ടെലിവിഷൻ ചാനലുകളിലെ ചർച്ചകളാണ് കൂടുതൽ മലിനീകരണം ഉണ്ടാക്കുന്നതെന്ന് ഡൽഹി മലിനീകരണവുമായി ബന്ധപ്പെട്ട കേസിൽ വാദം കേൾക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് എൻ.വി രമണ ചൂണ്ടിക്കാട്ടി.
സ്വന്തം അജണ്ടകൾ നടപ്പിലാക്കുന്നതിനായി മാദ്ധ്യമങ്ങൾ കോടതിയിലെ വാദങ്ങൾക്കിടയിൽ പറയുന്ന കാര്യങ്ങൾ അനവസരത്തിൽ പ്രയോഗിക്കുന്നു. കർഷകർ വൈക്കോൽ കത്തിക്കുന്നത് മലിനീകരണത്തിൽ എത്രത്തോളം പങ്കു വഹിക്കുന്നുവെന്ന വിഷയത്തിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയിൽ തെറ്റായ വിവരങ്ങൾ നൽകിയെന്ന് മാദ്ധ്യമങ്ങൾ ആരോപണം ഉയർത്തിയിരുന്നു. കോടതിയെ ആരും തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പ്രതികരിച്ചു.
കേസിൽ ഇന്നലെ വാദം കേൾക്കുന്നതിനിടെ തന്റെ വാദങ്ങൾ മാദ്ധ്യമങ്ങൾ വളച്ചൊടിച്ചു എന്ന് മേത്ത കോടതിയെ അറിയിച്ചു.
ഇതോടനുബന്ധിച്ചായിരുന്നു ചാനൽ ചർച്ചകളെ ചീഫ് ജസ്റ്റിസ് വിമർശിച്ചത്. ഒരു പൊതു പദവിയിൽ ഇരിക്കുമ്പോൾ ഇത്തരം വിമർശനങ്ങൾ ഉണ്ടാകുക പതിവാണെന്ന് നേരത്തെയും പറഞ്ഞിട്ടുണ്ടല്ലോ എന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് മേത്തയെ ആശ്വസിപ്പിച്ചു. ഒരു നിയമ ഉദ്യോഗസ്ഥൻ എന്ന നിലയിൽ മാദ്ധ്യമങ്ങളുടെ മുന്നിൽ പോകാൻ കഴിയില്ലെന്നും കോടതിയിൽ മാത്രമേ തുറന്നു സംസാരിക്കാൻ സാധിക്കൂ എന്ന് മേത്തയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |