ന്യൂഡൽഹി: ഉപരാഷ്ട്രപതിയുടെ ഭവനം എവിടെ നിർമ്മിക്കണമെന്ന് സാധാരണക്കാരോട് ചോദിക്കണമോയെന്ന് സുപ്രീംകോടതി. സെൻട്രൽ വിസ്തയുടെ ഭാഗമായി ഉപരാഷ്‌ട്രപതിയുടെ വസതി നിർമ്മിക്കുന്നത് പരിസ്ഥിതിയെയും വിനോദ മേഖലയെയും ബാധിക്കുമെന്ന ഹർജി തള്ളികൊണ്ടായിരുന്നു സുപ്രീംകോടതിയുടെ പരാമർശം. ജസ്റ്റിസ് ഖാൻ വിൽക്കർ, ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് സി.ടി. രവികുമാർ എന്നിവരടങ്ങിയ ബഞ്ചാണ് ഹർജി തള്ളിയത്.
അവിടെ നിർമ്മിക്കുന്നത് ഉപരാഷ്ട്രപതിയുടെ ഭവനമാണ്. ഒരു സ്വകാര്യ കെട്ടിടമല്ല. അതിനാൽ പരിസ്ഥിതി സംരക്ഷിക്കാനും ഹരിതാഭ നിലനിറുത്താനും കഴിയുമെന്ന് ഉറപ്പാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.
പദ്ധതിയിലെ ഭൂമിയുടെ നിർദ്ദിഷ്ട മാറ്റത്തിന് നിയമപരമായ തടസമെന്താണെന്ന് കോടതി ഹർജിക്കാരനായ രാജീവ് സൂരിയോട് ചോദിച്ചു. ഉപരാഷ്ട്രപതിയുടെ വസതി നിർമ്മിക്കാൻ ഭൂമി പാർപ്പിട മേഖലയാക്കുന്നത് നയപരമായ കാര്യമാണ്. ഇതെങ്ങിനെ നിയമവിരുദ്ധമാകും. വിനോദ ആവശ്യങ്ങൾക്കായുള്ള ഭൂമി മാറ്റാൻ പാടില്ലെന്ന് വിധിയുണ്ടോ. പദ്ധതിയിൽ എന്തെങ്കിലും ക്രമക്കേടുകൾ ഉണ്ടെങ്കിൽ ഹർജിക്കാരന് ചൂണ്ടിക്കാട്ടാം. എല്ലാ കാര്യങ്ങൾക്കും വിമർശനമാവാമെങ്കിലും അതിൽ കഴമ്പുണ്ടാകണമെന്നും ജസ്റ്റിസ് എ.എം. ഖാൻ വിൽക്കർ പറഞ്ഞു.
ഇത് ഒരു നയപരമായ കാര്യമാണെന്നും ബന്ധപ്പെട്ടവർ നേരത്തെ അനുമതി നൽകിയ പദ്ധതിയുടെ ഭാഗമാണെന്നും കോടതി ചൂണ്ടിക്കാട്ടി. സെൻട്രൽ വിസ്‌ത പദ്ധതി നിർമ്മാണം നിറുത്തിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഹർജി നൽകിയ ആളാണ് രാജീവ് സൂരി. പ്രധാനമന്ത്രി, ഉപരാഷ‌്ട്രപതി എന്നിവരുടെ പുതിയ വസതി നിർമ്മിക്കാൻ വിനോദ പരിപാടികൾക്ക് വേണ്ടിയുള്ള ഭൂമി 'പാർപ്പിട' ആവശ്യത്തിനായുള്ള ഭൂമിയായി മാറ്റുന്നതിനെയാണ് ഹർജിക്കാരൻ എതിർത്തത്.
കേന്ദ്ര സർക്കാരിന്റെ സമഗ്ര വികസന നയത്തിന്റെ ഭാഗമായി രാജ്യത്ത് ഹരിത പ്രദേശങ്ങൾ വർദ്ധിപ്പിച്ചതായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. തുറസായ ഹരിതമേഖല പാർപ്പിട കേന്ദ്രമാക്കുന്നത് പൊതു താല്പര്യത്തിന് വിരുദ്ധമാണെന്നും ആറ് ഏക്കറോളം ഹരിതാഭ ഇല്ലാതാകുമെന്നും ഹർജിക്കാരൻ വാദിച്ചിരുന്നു.
ഉപരാഷ്‌ട്രപതിയുടെ വസതിയുടെ നിർമ്മാണം അടുത്ത മാസം
രാഷ്‌ട്രപതി ഭവനും നോർത്ത് ബ്ളോക്കിനും സമീപം 15 ഏക്കറിൽ സെൻട്രൽ വിസ്തയുടെ ഭാഗമായി ഉപരാഷ്‌ട്രപതിക്കായുള്ള പുതിയ ഔദ്യോഗിക വസതിയുടെ നിർമ്മാണം അടുത്ത മാസം തുടങ്ങും. ഉപരാഷ്‌ട്രപതിക്കുള്ള താമസസ്ഥലം, സെക്രട്ടേറിയറ്റ്, അതിഥി മന്ദിരം, സ്‌പോർട്സ് ഫെസിലിറ്റി, ജീവനക്കാർക്കുള്ള ക്വാട്ടേഴ്സ്, സൈനികരുടെ ബാരക്ക്, അനുബന്ധ കെട്ടിടങ്ങൾ എന്നിവയടക്കം ഒരു കൊല്ലത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കും. നിലവിൽ മൗലാന ആസാദ് റോഡിൽ മറ്റ് മന്ത്രി മന്ദിരങ്ങൾക്കൊപ്പമാണ് ഉപരാഷ്‌ട്രപതിയുടെ ഭവനം. സുരക്ഷ പരിഗണിച്ച് ഇത് സെൻട്രൽ വിസ്തയുടെ ഭാഗമാക്കാൻ തീരുമാനിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |