ന്യൂഡൽഹി: മജ്‌ലിസ് പാർക്ക് -ശിവ്‌വിഹാർ പിങ്ക്‌ലൈനിലെ 58 കിലോമീറ്റർ ദൂരത്തിൽ ഡ്രൈവറില്ലാ ട്രെയിനുകൾ ഒാടിത്തുടങ്ങിയതോടെ ഡൽഹി മെട്രോയ്ക്ക് മറ്റൊരു അംഗീകാരം കൂടി. ആകെ 97കിലോമീറ്റർ ദൂരത്തിൽ ഡ്രൈവർ ഇല്ലാ മെട്രോ ട്രെയിൻ ഒാടിക്കുന്ന ഡൽഹി മെട്രോ ഇതോടെ ക്വാലാലംപൂർ മെട്രോയ്‌ക്ക് (500 മീറ്റർ വ്യത്യാസം) പിന്നിൽ നാലാം സ്ഥാനത്തെത്തി.
പിങ്ക് ലൈനിലെ അവശേഷിക്കുന്ന നിർമ്മാണം പൂർത്തിയാക്കുന്നതോടെ 109 കിലോമീറ്റർ സർവീസ് നടത്തി ഡൽഹി മെട്രോയ്ക്ക് മൂന്നാം സ്ഥാനത്തെത്താം. സിംഗപ്പൂർ, ഷാങ്‌ഹായ്, ദുബായ്, വാങ്ക്‌വർ എന്നീ നഗരങ്ങളിലും ഡ്രൈവർ ഇല്ലാ ട്രെയിനുകളുണ്ട്.
ഡൽഹി മെട്രോയുടെ ആദ്യ ഡ്രൈവർ ഇല്ലാ ട്രെയിൻ ബൊട്ടാണിക്കൽ ഗാർഡൻ-ജനക്‌പുരി റൂട്ടിലെ വെസ്റ്റ് മജന്താ ലൈനിൽ കഴിഞ്ഞ ഡിസംബർ 28ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്‌തിരുന്നു. പിങ്ക് ലൈനിൽ ഇക്കൊല്ലമാദ്യം ഡ്രൈവർ ഇല്ലാ ട്രെയിൻ തുടങ്ങാനായിരുന്നു തീരുമാനിച്ചതെങ്കിലും കൊവിഡ് കാരണം നീണ്ടു.
ലോകത്ത് മികച്ച മെട്രോ സർവീസ് ഡൽഹി മെട്രോയാണെന്ന് സർവീസ് ഫ്ളാഗ് ഒാഫ് ചെയ്‌ത കേന്ദ്ര നഗരവികസന കാര്യ മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. ഡൽഹി ഗതാഗത മന്ത്രി കൈലാഷ് ഗെലോട്ടും ഒപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |